തിരുവനന്തപുരം: റോഷൻ ബിസിയാണെപ്പോഴും. സ്കൂളിൽ നിന്ന് വന്നാലുടൻ ഫുട്ബാൾ ഗ്രൗണ്ടിലേക്ക്, അതു കഴിഞ്ഞാൽ ഡാൻസ് പ്രാക്ടീസ്. രാജാജി നഗറിലെ റോക്കിംഗ് സ്റ്റാറായ പ്ലസ് വൺ വിദ്യാർത്ഥി റോഷൻ എസ്. ലെനിൻ അഭിനയിച്ച 'തല' വിദേശ ചലച്ചിത്രമേളകളിൽ മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദർശിപ്പിച്ചു വരികയാണ്. ഈ നേട്ടമെല്ലാം റോഷൻ സ്വന്തമാക്കിയത് ശബ്ദവീചികളെ അനുഭവിച്ചറിയാതെയാണ്. വലതുകാലിന്റെ നീളക്കുറവ് കാര്യമാക്കാതെയാണ് നൃത്തം വയ്ക്കുന്നതും ഗോൾ പോസ്റ്റിലേക്ക് ബാൾ പായിക്കുന്നതും.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ താത്ക്കാലിക ജീവനക്കാരൻ ലെനിന്റെയും തിരുവനന്തപുരം നഗരസഭയിൽ ക്ലാർക്കായ സന്ധ്യാറാണിയുടെയും മൂത്ത മകനാണ് വൈകല്യത്തെ അതിജീവിച്ച് മുന്നേറുന്ന റോഷൻ.
എട്ടുമാസം പ്രായമുള്ളപ്പോൾ പനി വന്നു. ഒപ്പം കഴുത്ത് കുഴഞ്ഞു പോകുന്ന അവസ്ഥയും. എസ്.എ.ടിയിൽ മൂന്ന് വർഷത്തെ ചികിത്സയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു 'കുട്ടിക്ക് കേൾവിയോ കാഴ്ചയോ നഷ്ടപ്പെട്ടേക്കാം'. അമ്മ സന്ധ്യാറാണി തകർന്നുപോയ നിമിഷങ്ങൾ. ഏഴു വർഷം കിടക്കയിൽ നിന്നനങ്ങാൻ കുട്ടിക്കായില്ല. പക്ഷേ, പിന്നീടവൻ പിച്ചവച്ചു. വൈകല്യത്തിന്റെ പേരിൽ ഒന്നിനും മാതാപിതാക്കൾ വിലക്കിയില്ല. സ്കൂളിൽ പോയി പഠിച്ചു, കളിച്ചു. 2014ൽ യുണിസെഫിന്റെ ചൈൽഡ് അച്ചീവർ പുരസ്കാരം നേടി.
സംവിധായിക വിധു വിൻസെന്റ് നേതൃത്വം നൽകിയ അഭിനയ ക്യാമ്പിലൂടെയാണ് ഖായിസ് മിലൻ സംവിധാനം ചെയ്ത 'തല'യിൽ അഭിനയിക്കാൻ അവസരം വന്നത്. സ്വീഡനിലെ ബെർജിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവം, ലണ്ടൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള നിരവധി മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഹോദരി റോമ എസ്. ലെനിനും 'തല"യിൽ അഭിനയിച്ചു.
വിജയ്‌യെ കാണണം
തമിഴ് സൂപ്പർതാരം വിജയ്‌യുടെ ഫാനാണ് റോഷൻ. ഫുട്ബാൾ കളിക്കുമ്പോൾ ജേഴ്സി നമ്പർ അഞ്ചാക്കിയതിന് കാരണം ബിഗിൽ സിനിമയിൽ വിജയ്‌യുടെ ജേഴ്സി നമ്പർ അഞ്ചായതുകൊണ്ടാണ്.
റോഷന്റെ വൈറലായ ഡാൻസ് കണ്ട് തമിഴ് നടൻ ശിവകാർത്തികേയൻ എറണാകുളത്ത് എത്തിയപ്പോൾ റോഷനെ ക്ഷണിച്ചു വരുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |