വരയാടുകളുടെ സ്വർഗമായി കേരളം
തിരുവനന്തപുരം: ലോകമെമ്പാടും വരയാടുകൾ വംശനാശ ഭീഷണി നേരിടുമ്പോൾ 'മലമുകളിലെ ചക്രവർത്തിമാർ' എന്നു വിശേഷിപ്പിക്കപ്പെടുന്ന നാൽക്കാലികൾക്ക് കേരളം സ്വർഗമാണ്. ലോകത്തിലാകെയുള്ള വരയാടുകളുടെ പകുതിയിലേറെ നമ്മുടെ പശ്ചിമഘട്ടത്തിൽ സുരക്ഷിതമായി വാഴുന്നു. ഇതിൽ ഭൂരിഭാഗവും കോടമഞ്ഞ് പൊഴിയുന്ന മൂന്നാറിലാണുള്ളത്.
ഇന്റർനാഷണൽ യൂണിയൻ ഒഫ് കൺസർവേഷൻ ഒഫ് നേച്ചറിന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട വരയാടുകൾ കൂടുതലും കേരളത്തിലാണുള്ളതെന്നാണ് റിപ്പോർട്ട്.
ലോകത്തിലാകെ നിലവിൽ 1800 നും 2000 നും ഇടയിൽ വരയാടുകളുണ്ടെന്നാണ് കണക്ക്. ഇതിൽ 1420 എണ്ണത്തോളം കേരളത്തിലാണ് (2016ൽ വനം വകുപ്പ് നടത്തിയ സമഗ്ര വരയാട് സർവേ പ്രകാരം). ഇതിൽ 76 ശതമാനവും മൂന്നാറിലാണ്.
2021ലെ കണക്കനുസരിച്ച് 782 വരയാടുകളാണ് മൂന്നാർ മേഖലയിൽ മാത്രമുള്ളത്. പശ്ചിമഘട്ടത്തിന്റെ വടക്ക് നീലഗിരിക്കുന്ന് മുതൽ തെക്ക് കന്യാകുമാരി മലനിരകൾ വരെയാണ് വരയാടുകൾ ഇപ്പോൾ കാണപ്പെടുന്നത്.
ആവാസ കേന്ദ്രം
സമുദ്രനിരപ്പിൽ നിന്നും 1200 മീറ്റർ ഉയരത്തിലുള്ള ചെങ്കുത്തായ പാറകളോട് ചേർന്ന പുൽമേടുകളാണ് ഇവയുടെ ആവാസകേന്ദ്രം.
സെൻസസ്
2005 മുതൽ വനം വകുപ്പ് എല്ലാ വർഷവും മൂന്നാറിൽ വരയാട് സെൻസസ് നടത്താറുണ്ട്. വരയാടുകളുടെ പ്രസവകാലമായ ജനുവരി -മാർച്ച് മാസത്തിന് ശേഷമാണിത്. 29 ബ്ലോക്കുകളായി തിരിച്ചാണ് സെൻസസ് നടത്തുന്നത്. ഇതിൽ 13 എണ്ണവും ഇരവികുളം ദേശീയോദ്യാനത്തിലാണ്. വരയാടുകളുടെ പ്രജനകാലത്ത് ഇരവികുളം ദേശീയ ഉദ്യാനം അടച്ചിടാറുണ്ട്.
വരയാടുകൾ കാണപ്പെട്ടുന്നത്
ഇരവികുളം, ചിന്നാർ, ആനമുടിഷോല, കുറിഞ്ഞിമല, മീശപ്പുലിമല, കുണ്ടള, പൊന്മുടി വരയാട്ടുമൊട്ട
പേരിന് പിന്നിൽ
വന്യജീവി ശാസ്ത്രജ്ഞനായ ജോർജ്ജ് ഷാലർ 'മലമുകളിലെ ചക്രവർത്തിമാർ" എന്നാണ് അദ്ദേഹത്തിന്റെ പുസ്തകത്തിൽ വരയാടുകളെ (നീലഗിരി ഥാർ) വിശേഷിപ്പിക്കുന്നത്. തമിഴിൽ' വരൈ 'എന്നാൽ കൊടുമുടിയെന്നാണ് (പർവതം) അർത്ഥം. ചെങ്കുത്തായ മലനിരകളിൽ കാണപ്പെടുന്ന ആടുകളെന്നാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |