ചിറ്റൂർ: കഴിഞ്ഞ കാൽനൂറ്റാണ്ടിനു ശേഷം പരമ്പരാഗത നെല്ലിനങ്ങൾ കിഴക്കൻ മേഖലയിലെ കൃഷിയിടത്തിലേക്ക് തിരിച്ചു വരുന്നു. നവര, രക്തശാലി, തവളക്കണ്ണൻ എന്നീ പരമ്പരാഗത കരനെൽക്കൃഷിയാണ് എരുത്തേമ്പതിയിലെ പൊതിക്കൽ ഏദൻ ഫാമിൽ ഉഷ എന്ന ബ്ലെസി ജോർജ് തന്റെ തെങ്ങിൻ തോപ്പിലെ ഒരേക്കർ സ്ഥലത്ത് ഇടവിളയായി പരീക്ഷിക്കുന്നത്.
25 വർഷത്തിലേറെ പ്രായുള്ള തെങ്ങുകൾക്കിടയിലാണ് കൃഷി ചെയ്തിട്ടുള്ളത് എന്നതിനാൽ ആവശ്യത്തിന് കാറ്റും വെയിലും ലഭിക്കുമെന്നും ബ്ലെസി പറയുന്നു. ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ള നവര അരി ഏറെ ഔഷധ ഗുണമുള്ള ആഹാരം കൂടിയാണ്. ഷഷ്ഠികശാലി എന്ന പേരിലും അറിയപ്പെടുന്ന നവര നെൽക്കൃഷി 60 ദിവസത്തിനകം വിളവെടുപ്പ് നടത്താനാകും.
നവരനെല്ലും അരിയും തവിടും നിരവധി അസുഖങ്ങൾക്ക് ഫലപ്രദായ ഔഷധമാണ്. കിലോഗ്രാമിന്70 രൂപ നിരക്കിലാണ് നെൽവിത്ത് വാങ്ങിയത്. കൃത്യമായി പരിപാലിച്ചാൽ നല്ല വിളവെടുപ്പ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. രക്തശാലിയും പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയിൽ ഒരു അമൂല്യ ഔഷധമായി പരിഗണിക്കപ്പെടുന്ന നെല്ലിനമാണ്. തവളക്കണ്ണനും ഈ ഗണത്തിൽപ്പെടുന്ന ഒരിനമാണ്.
"എരുത്തേമ്പതി കൃഷി അസിസ്റ്റന്റുമാരായ എൻ. അബ്ദുൾ ഖാദർ,എസ്. സുൽഫിക്കർ അലി എന്നിവരുടെ നിർദ്ദേശങ്ങളും മറ്റുമാണ് ഇപ്പോഴത്തെ കരനെൽക്കൃഷിയിറക്കാൻ പ്രചോദനമായത് "
- ബ്ലെസി ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |