കൊച്ചി: ചൈനയിൽ നിർമ്മിച്ച ടെസ്‌ലയുമായി ഇന്ത്യയിലേക്ക് വരേണ്ടെന്ന് കമ്പനിയോട് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇന്ത്യയിൽ ഫാക്‌ടറി തുറക്കാൻ ടെസ്‌ല തയ്യാറാകണമെന്നും ചൈനയിൽ നിർമ്മിച്ച വണ്ടികൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കില്ലെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയാണ് പറഞ്ഞത്.
ഇന്ത്യ വലിയ വിപണിയാണെന്നും ഇലക്‌ട്രിക് വാഹനങ്ങൾക്ക് ഇവിടെ വൻ സാദ്ധ്യതകളുണ്ടെന്നും റെയ്‌സിന ഡയലോഗ് ഇന്ററാക്‌റ്റീവ് സെഷനിൽ മന്ത്രി പറഞ്ഞു. ഇന്ത്യയിൽ ഉത്‌പാദനം ആരംഭിക്കുകയാണ് ടെസ്‌ല ചെയ്യേണ്ടത്. കമ്പനിയുമായി ഇന്ത്യയ്ക്ക് വേറെ പ്രശ്‌നങ്ങളൊന്നുമില്ല. ഇവിടെ നിർമ്മാണം തുടങ്ങണം, ഇവിടെ നിന്ന് കയറ്റുമതിയും നടത്തണം. ഇതിനുപകരം ചൈനയിൽ നിന്ന് ഇങ്ങോട്ട് വണ്ടി ഇറക്കുമതി ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നടപ്പാവില്ല - മന്ത്രി പറഞ്ഞു.
നിലവിൽ പൂർണമായും വിദേശത്ത് നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇന്ത്യ 60 മുതൽ 100 ശതമാനം വരെ ഇറക്കുമതി ചുങ്കം ഈടാക്കുന്നുണ്ട്. (പുറമേ 10 ശതമാനം സാമൂഹിക ക്ഷേമ സെസുമുണ്ട്) ഇതിനോടാണ് ടെസ്‌ലയ്ക്ക് വിയോജിപ്പ്. നികുതി കുറയ്ക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളി.
ഇന്ത്യയിൽ ഫാക്‌ടറി തുറക്കണമെന്ന നിലപാടാണ് തുടർച്ചയായി കേന്ദ്രസർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതിനോട് ടെസ്‌ല അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |