സഹകരണ സ്ഥാപനങ്ങളുടെ ഭരണസമിതി കാലാവധി: കരട് തയ്യാറായി
തിരുവനന്തപുരം: മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി ) ബിൽ നിയമസഭ പാസാക്കി. ഇതോടെ കേരള ബാങ്ക് എല്ലാ അർത്ഥത്തിലും സംസ്ഥാനത്തിന്റെ ബാങ്കായി മാറുമെന്നും മലപ്പുറം ജില്ലയിലുള്ളവർക്കും ബാങ്കിന്റെ ആനുകൂല്യങ്ങളും പ്രയോജനങ്ങളും ലഭ്യമാകുമെന്നും ബിൽ ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നത് സംബന്ധിച്ച ഏത് ചർച്ചകൾക്കും സർക്കാരിന് തുറന്ന മനസാണുള്ളത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിൽ സംസ്ഥാന സഹകരണ ബാങ്ക് രൂപീകരിക്കാൻ കേരള ബാങ്കിന്റെ രീതി സ്വീകരിക്കാനാണ് റിസർവ് ബാങ്കുപോലും പറഞ്ഞത്. ഇത് കേരള ബാങ്കിനുള്ള അംഗീകാരമാണെന്ന് മന്ത്രി പറഞ്ഞു.
ക്ഷീര വികസന മേഖലയിലെ കടലാസ് സഹകരണ സംഘങ്ങളെ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുന്നു. മുൻ ക്ഷീരവികസന കമ്മിഷണർ ലിഡാ ജേക്കബിന്റെ നേതൃത്വത്തിലുള്ള സമിതി നിർദ്ദേശിച്ച ഭേദഗതികളാണ് ബില്ലിൽ പരിഗണിച്ചത്. സ്ഥിരാംഗത്വത്തിന് 180 ദിവസം 500 ലിറ്റർ പാലെങ്കിലും അളക്കണമെന്ന വ്യവസ്ഥയിൽ 120 ദിവസം 90 ലിറ്റർ അളന്നാലും മതിയെന്ന ഇളവ് വരുത്തിയതായി മന്ത്രി അറിയിച്ചു. അതേസമയം ഭരണസമിതിയിലേക്ക് മത്സരിക്കുന്നതിന് ഇൗ ഇളവ് ബാധകമായിരിക്കില്ല. ഭരണസമിതിയിൽ പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം സ്ത്രീകൾക്കായി സംവരണം ചെയ്യാനും ബില്ലിൽ നിർദ്ദേശിക്കുന്നു. ഭരണസമിതി അംഗങ്ങൾക്ക് മൂന്ന് തവണയിൽ കൂടുതൽ തുടരാനാകില്ല. മേഖലാ യൂണിയൻ ചെയർമാൻമാർക്ക് രണ്ടുതവണയിൽ കൂടുതലും. ഡോ. വർഗീസ് കുര്യന്റെ ഗുജറാത്ത് മോഡൽ മാതൃകയാക്കിയാണ് ഈ വ്യവസ്ഥ കൊണ്ടുവന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ വ്യവസ്ഥ സംസ്ഥാനത്തെ സഹകരണ നിയമത്തിൽ ഉൾപ്പെടുത്തി എല്ലാ സഹകരണ സ്ഥാപനങ്ങൾക്കും ബാധകമാക്കുന്നതിന് അടുത്ത നിയമസഭാ സമ്മേളനത്തിൽ നിയമഭേദഗതി കൊണ്ടുവരും. ഇതിന്റെ കരട് തയാറായിട്ടുണ്ട്. ഇതിനായി മേഖലാ തലത്തിൽ വിപുലമായ ശിൽപശാലയും സഹകാരികളുടെ പൊതുയോഗങ്ങളും നടത്തും. ക്ഷീര സഹകരണ സംഘങ്ങളിലെ നിയമനങ്ങൾക്ക് ഗവ.സെക്രട്ടറിയും ഡയറക്ടറും ഉൾപ്പെടെ ഏഴംഗ സമിതിയെ രൂപീകരിക്കും. സംഘങ്ങളിൽ പെർഫോമൻസ് ഓഡിറ്റ് നിർബന്ധമാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |