തിരുവനന്തപുരം : കൊവിഡ് പ്രതിരോധത്തിന് ശീലമായി മാറിയ മാസ്ക് മറ്റു പല രോഗങ്ങളുടെ വ്യാപനവും തടയുന്നതായി വിദഗ്ദ്ധർ. ചിക്കൻപോക്സ്, ജലദോഷ പ്പനി, ശ്വാസകോശ രോഗങ്ങൾ, ആസ്തമ തുടങ്ങിയവയും അലർജിയും തടയും. കൊവിഡിന്റെ വരവിന് ശേഷം ആശുപത്രികളിലെത്തുന്ന ഇത്തരം രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
വായുവിലൂടെ പടരുന്ന രോഗങ്ങൾക്കാണ് മാസ്ക് കടിഞ്ഞാണിടുന്നത്. രോഗബാധിതരുടെ ഉമിനീരിലൂടെയും മൂക്കിൽ നിന്നുള്ള സ്രവങ്ങളിലൂടെയുമാണ് വൈറസുകൾ കണിക രൂപത്തിൽ പുറത്തേക്കു വരുന്നത്. അഞ്ച് മൈക്രോണിന് മുകളിലുള്ള കണികകളിൽ വൈറസുകളുടെ എണ്ണം കൂടുതലാണെങ്കിലും അന്തരീക്ഷത്തിൽ അധിക നേരം തങ്ങി നിൽക്കില്ല. അഞ്ചിൽ താഴെയുള്ളവയിൽ കൂടുതൽ സമയം തങ്ങി നിൽക്കും. മാസ്കുകൾ ഇത്തരം കണികകളെ അരിച്ച് മാറ്റി ഉച്ഛ്വാസ വായു കടത്തിവിടും.
അലർജി രോഗങ്ങൾ
ഏറ്റവുമധികം അലർജിയുണ്ടാക്കുന്നത് പൂമ്പൊടിയാണ്. വാഹനങ്ങളുടെ പുക, മൃഗങ്ങളുടെ രോമങ്ങൾ, കാർപ്പറ്റുകൾ തുടങ്ങിയവയിൽ നിന്നുള്ള പൊടിയും അലർജയുണ്ടാക്കുന്നു. ആസ്തമയ്ക്കും ശ്വാസകോശ രോഗങ്ങൾക്കും കാരണമായ ഇവയെ ചെറുക്കാനും മാസ്കുകൾ അത്യുത്തമം.
തുണിമാസ്ക് അത്ര പോരാ
തുണി മാസ്കുകൾ വൈറസ് കണികകളെ തടയാൻ അത്ര ഫലപ്രദമല്ല. രണ്ട് തുണി മാസ്കുകൾ ചേർത്ത് ഉപയോഗിച്ചാൽ അഞ്ചു മൈക്രോണിന് മുകളിലുള്ള കണികകളെ പ്രതിരോധിക്കാം. അതിൽ താഴെയുള്ള കണികകളെ ചെറുക്കാൻ എൻ 95 മാസ്കുകളോ, സർജിക്കൽ മാസ്കുകളോ ആണ് ഫലപ്രദം.
'പൊടി അലർജി മൂലം ശ്വാസകോശ രോഗങ്ങളുണ്ടാവുന്നവരുടെ എണ്ണത്തിൽ 30 ശതമാനത്തോളം കുറവുണ്ട്. ദീർഘകാലമായി ആസ്തമയുള്ളവർക്കും മുമ്പത്തെപ്പോലെ ആശുപത്രികളിലെത്തേണ്ടിവരുന്നില്ല'.
-ഡോ. കെ. വേണുഗോപാൽ
ചീഫ് കൺസൽട്ടന്റ് (ശ്വാസകോശ വിഭാഗം)
സംസ്ഥാന ആരോഗ്യവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |