കാസർകോട്: 85 വയസിനിടയിൽ 263 കുടുംബങ്ങൾക്ക് സൗജന്യമായി വീട് വച്ച് നൽകിയതടക്കം ദൈവികത നിറഞ്ഞതായിരുന്നു എൻ. ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാം ഭട്ടിന്റെ ജീവിതം.
ബദിയഡുക്ക കിളിങ്കാർ നടുമനയിലെ കൃഷ്ണഭട്ട് ദുക്ഷമ്മ ദമ്പതിമാരുടെ മകനായി പരമ്പരാഗത കാർഷിക കുടുംബത്തിൽ 1937 ജൂലായ് എട്ടിന് ജനിച്ച ഇദ്ദേഹം അവിചാരിതമായാണ് അൻപതാം വയസിൽ ഭവനദാനമെന്ന മഹാദാനത്തിലേക്ക് പ്രവേശിച്ചത്.
1995ൽ പാരമ്പര്യവൈദ്യവും കൃഷിയുമായും ഗീതാഞ്ജനേയ എന്ന പേരിലുള്ള വ്യായാമശാലയുമായി കഴിയുകയായിരുന്ന കാലത്താണ് ഗോപാലകൃഷ്ണഭട്ട് ആകസ്മികമായി ഭവനദാനമെന്ന സപര്യയിലേക്ക് പ്രവേശിക്കുന്നത്. കാലവർഷത്തിൽ കുടിൽ തകർന്ന് ഭാര്യയും കുഞ്ഞുങ്ങളുമായി കരയുകയായിരുന്ന സീതാംഗോളി സ്വദേശിയായ അബ്ബാസ് എന്നയാൾക്കായിരുന്നു ആദ്യസഹായം. കുടിൽ നന്നാക്കാൻ സഹായം ചോദിച്ച ആ മനുഷ്യന് വീടു തന്നെ നിർമ്മിച്ചുനൽകുകയായിരുന്നു സായിറാംഭട്ട്. കാശിയിലേക്ക് പോകുന്നതിനായി സ്വരൂപിച്ച തുകയായിരുന്നു ആദ്യസംരംഭത്തിന് ചിലവിട്ടത്. വീട് നിർമ്മിച്ചുനൽകിയപ്പോൾ ആ നിർദ്ധനകുടുംബത്തിന്റെ സന്തോഷം കണ്ട ഭട്ട് പിന്നീട് അതൊരു തുടർച്ചയാക്കി കൊണ്ടുനടക്കുകയായിരുന്നു.
സ്വാമി എന്നാണ് ഭട്ടിനെ ബഹുമാനപൂർവം നാട്ടുകാർക്ക് വിളിച്ചിരുന്നത്. താൻ സഹായിച്ചവരുടെ പേര് വെളിപ്പെടുത്തുന്നത് മാത്രം സായിറാമിന് ഇഷ്ടമായിരുന്നില്ല. പണിത് നൽകിയ വീടുകൾ കാണാൻ ആളുകൾ വരുന്നതും ഇദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു. അത് കിട്ടുന്നവർക്ക് ആത്മനിന്ദക്കും നാണക്കേടിനും കാരണമാകുമെന്നായിരുന്നു പക്ഷം.
.രാവിലെ മുതൽ വൈകുംവരെ തോട്ടത്തിൽ ചെലവഴിക്കുന്ന സായിറാം നാടിന് കൺകണ്ട ദൈവമായിരുന്നു. സ്വാമി എന്നാണ് നാട്ടുകാർ സ്‌നേഹത്തോടെ സായ്റാം ഗോപാലകൃഷ്ണ ഭട്ടിനെ വിളിച്ചിരുന്നത്. കാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ഒട്ടേറെ അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കിളിംഗാറിലെ 'സായ് നിലയ' യിൽ സഹായംതേടി കയറി ചെല്ലാൻ എല്ലാവർക്കും സ്വാതന്ത്രമുണ്ടായിരുന്നു.
ബുദ്ധിശക്തിയും അദ്ധ്വാനവുമുണ്ടെങ്കിൽ ഭൂമിയിലെ ജീവിതത്തിൽ എന്തും നേടാനും ചെയ്യാനുമാകുമെന്നാണ് ഭട്ട് വിശ്വസിച്ചിരുന്നത്. പാവപ്പെട്ടവരെ സഹായിച്ചാൽ, അത് മാത്രമേ അവസാനത്തെ കണക്ക് പുസ്തകത്തിൽ ഉണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അർഹതപ്പെട്ട ആരെയും നിരാശരാക്കിയിരുന്നില്ല. തന്റെ ഉദ്യമത്തിനായി ആരോടും അദ്ദേഹം കൈനീട്ടാറില്ലായിരുന്നു. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ കാണാനെത്തിയ ബിനോയ് വിശ്വം ഓരോ വീടുകൾക്കും 40000 രൂപ വീതം സർക്കാർ സഹായം നൽകുമെന്ന് അറിയിച്ചെങ്കിലും സായിറാം അത് സ്‌നേഹപൂർവ്വം നിരസിക്കുകയായിരുന്നു.
'എന്റെ തോട്ടത്തിലെ ഓരോ ചെടിയ്ക്കുമറിയാം, അവർ വിളവ് തന്നാൽ അത് ഇന്നാട്ടിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത്താണിയാവുമെന്ന്' തന്റെ അദ്ധ്വാനവും സമ്പത്തും തന്റേത് മാത്രമല്ലെന്ന വിളംബരമായിരുന്നു സായിറാം ഭട്ടിന്റെ ഈ വാക്കുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |