കൊച്ചി: കുടിവെള്ളക്ഷാമം പരിഹരിക്കാൻ കൂടുതൽ ശുദ്ധജല ടാങ്കർലോറികൾ ഓടിക്കാൻ ജില്ലാഭരണകൂടം. വാട്ടർ അതോറിട്ടിയുടെ പമ്പ് തകരാറിലായതിന് തുടർന്ന് കൊച്ചി കോർപ്പറേഷൻ, മരട് നഗരസഭ, ചെല്ലാനം, കുമ്പളങ്ങി, കുമ്പളം തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അദ്ധ്യക്ഷതയിൽ പ്രത്യേക അവലോകന യോഗം ചേർന്നിരുന്നു. മരട്, ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി എന്നിവിടങ്ങളിലെ വാട്ടർ അതോറിറ്റിയുടെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം മരട്, കുമ്പളം, കുമ്പളങ്ങി, ചെല്ലാനം എന്നിവിടങ്ങളിലേക്ക് മാത്രമാകും വിതരണം ചെയ്യുക. മറ്റു പ്രദേശങ്ങളിൽ വിതരണം ചെയ്യുന്നതിന് ആലുവയിലെ വെൻഡിംഗ് പോയിന്റുകളിൽ നിന്ന് വെള്ളമെടുക്കണം. കുടിവെള്ള വിതരണത്തിനുള്ള മറ്റ് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മുവാറ്റുപുഴ ആർ.ഡി.ഒ പി.എൻ. അനി അറ്റകുറ്റപ്പണി നടക്കുന്ന വാട്ടർ അതോറിറ്റിയുടെ പാഴൂർ പമ്പ് ഹൗസ് സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. വാട്ടർ അതോറിറ്റിയുടെ ജലവിതരണ കേന്ദ്രങ്ങളിൽ നിന്ന് ടാങ്കറുകൾക്ക് സൗജന്യമായി കുടിവെള്ളം നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |