കൊച്ചി: കേരളത്തിന്റെ സ്വന്തം മുറുക്കും ഇടിയപ്പവുമെല്ലാം രുചിയിൽ ഒന്നിനൊന്നു കേമന്മാരാണെന്ന് ഏതുസായിപ്പിനെയും വാചകമടിച്ചു ബോദ്ധ്യപ്പെടുത്താൻ ജാർഖണ്ഡ് സ്വദേശി വസീം അക്രത്തിന് ഭാഷയൊരു തടസമല്ല. 16 വർഷത്തിലേറെയായി ഫോർട്ട്‌കൊച്ചിയിൽ പലഹാരങ്ങളുടെ അച്ചുകൾ വിൽക്കുന്ന ഈ 32കാരൻ സ്വന്തമാക്കിയത് മലയാളമടക്കം 12 ഭാഷകൾ. ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, അറബി, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്, ഗുജറാത്തി, മറാത്തി എന്നിവയെല്ലാം തടസമില്ലാതെ ഒഴുകുന്നു.
തന്റെ കൊച്ചുകടയ്ക്ക് മുന്നിലൂടെ പോകുന്ന വിദേശികളെ ഒറ്റനോട്ടത്തിൽ ഏതുനാട്ടുകാരനാണെന്നു വസീം തിരിച്ചറിയും. പിന്നെ ആ ഭാഷയിലാകും സംസാരം. മുറുക്കിലോ ഇടിയപ്പത്തിലോ താത്പര്യമില്ലെങ്കിലും വസീമിന്റെ വാചകമടിയിൽ വീഴുന്ന വിദേശികൾ പലരും അച്ചുകളും വാങ്ങിയാകും മടക്കം.
ഫോർട്ടുകൊച്ചിയിൽ ഇതേ കച്ചവടം നടത്തിയിരുന്ന പിതാവിനൊപ്പം ചെറുപ്രായത്തിൽ എത്തിയതാണ് വസീം. അദ്ദേഹം കൈമാറിയ തട്ടുകടയല്ലാതെ ഒന്നും സ്വന്തമായില്ല. വിദേശികൾ ധാരാളമെത്തുന്ന സ്ഥലമായതിനാൽ പല ഭാഷകളും പഠിച്ചു. മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകൾ കടുകട്ടിയാണെന്ന് വസീം പറയുന്നു.
തേവരയിൽ സുഹൃത്തുക്കളോടൊപ്പമാണ് താമസം. ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബം ജാർഖണ്ഡിലാണ്. സന്ദർശകർ കുറയുന്ന സീസണിൽ നാട്ടിൽ പോകും. പിതാവിന്റെ കൂടെ പല സ്ഥലങ്ങളിലും കച്ചവടത്തിന് പോയിട്ടുണ്ടെങ്കിലും കേരളമാണ് ഏറ്റവും ഇഷ്ടപ്പെട്ടത്.
ഹിറ്റാക്കിയത്
സുഹാസിനി
അടുത്തിടെ ഫോർട്ടുകൊച്ചിയിലെത്തിയ ചലച്ചിത്രതാരം സുഹാസിനി വസീം അക്രവുമായി സംസാരിക്കുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സുഹാസിനി ആരാണെന്നറിയാതെയാണ് സംസാരിച്ചത്. അവർ വിവിധ ഭാഷകളിൽ സംസാരിപ്പിക്കുകയും പലരെയും പരിചയപ്പെടുത്തുകയും ചെയ്തു. വിഡിയോ വൈറലായതോടെ വസീമിനെ പരിചയപ്പെടാൻ ധാരാളം പേരെത്തുന്നു.
കേരളം വിട്ട് ഇനിയെങ്ങോട്ടുമില്ല. കൊള്ളാവുന്ന താമസസൗകര്യമൊരുക്കി ഭാര്യയെയും മക്കളെയും ഇവിടേക്ക് കൊണ്ടുവരണമെന്നാണ് ആഗ്രഹം. അത്യാവശ്യം മലയാളം വാക്കുകളൊക്കെ ഭാര്യയെ പഠിപ്പിച്ചിട്ടുണ്ട്. ധാരാളം ബന്ധുക്കൾ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായുണ്ട്.
വസീം അക്രം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |