കൊച്ചി: റോഡ് സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പുതന്നെ രംഗത്തിറങ്ങുന്നു.ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, റോഡിലും പാതയോരങ്ങളിലും സുഖമമായ യാത്രക്ക് വിഘാതമാകുന്ന രീതിയിൽ കൂട്ടിയിട്ട കെട്ടിട നിർമ്മാണ സാമഗ്രികൾ, വൃക്ഷക്കൊമ്പുകൾ എന്നിവ നീക്കം ചെയ്യാനുള്ള കർശന നടപടിയുമായാണ് എം.വി.ഡി എൻഫോഴ്സ്മെന്റ് വിഭാഗം രംഗത്തിറങ്ങുന്നത്. മുമ്പ് കേരള ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ തദ്ദേശസ്വയം ഭരണവകുപ്പ് ഈ ദൗത്യം നിർവഹിച്ചിരുന്നു. എന്നാൽ അത് ഫലപ്രദമായിരുന്നില്ല. ഒരിക്കൽ നീക്കം ചെയ്ത ബോർഡുകൾ വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടും അധികൃതർ കണ്ടഭാവം നടിച്ചില്ല. അതുകൊണ്ടുകൂടിയാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടികളുമായി രംഗത്തുവരുന്നത്.
തുടക്കമെന്ന നിലയിൽ കാഴ്ചമറച്ചും നിർമാണസാമഗ്രികൾ കൂട്ടിയിട്ടും ഗതാഗത തടസമുണ്ടാക്കുന്ന വസ്തുക്കളുടെ ഉടമകൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ അവ സ്വമേധയാ നീക്കം ചെയ്യണമെന്ന് മോട്ടോർവാഹന വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇല്ലാത്തപക്ഷം കർശന നടപടികൾ സ്വീകരിക്കും.
പൊതുജനങ്ങൾക്കും പങ്കാളികളാകാം
ഇത്തരം കാര്യങ്ങളിൽ പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്ന് ആർ.ടി.ഒ അറിയിച്ചു. റോഡ് സുരക്ഷയ്ക്ക് വിഘാതമാകുന്ന ബോർഡുകൾ, മറ്റു വസ്തുക്കൾ സാമഗ്രികൾ എന്നിവ ശ്രദ്ധയിൽപ്പെടുന്നവർ ജില്ലയിലെ ആർ.ടി.ഒയുടെ വാട്‌സ് ആപ്പിലോ ഇ-മെയിലിലോ ചിത്രങ്ങൾ സഹിതം അറിയിക്കണം.
വാട്‌സ് ആപ്പ് നമ്പർ: 9188961007, ഈ-മെയിൽ: rtoe07.mvd@kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |