ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് ആരോഗ്യ മന്ത്രിക്ക് കത്തയച്ചു
കൊച്ചി: മൂന്നു മാസമായി നാഥനില്ലാതെ കൊച്ചി കാൻസർ സെന്റർ. മാർച്ച് 31നാണ് മുൻ ഡയറക്ടർ ഡോ.മോനി കുര്യാക്കോസ് മൂന്നു വർഷം പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞത്. പുതിയ ഡയറക്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ് ആരോഗ്യമന്ത്രിക്ക് കത്തു നൽകി.
ചികിത്സാ ഗവേഷണ കേന്ദ്രമെന്ന് വിഭാവന ചെയ്യുന്ന സെന്ററിന് നേതൃത്വം നൽകാൻ കാൻസർ ചികിത്സാ രംഗത്തും അക്കാഡമിക് രംഗത്തും ഗവേഷണ രംഗത്തും അന്താരാഷ്ട്ര തലത്തിൽ അംഗീകാരം നേടിയ ഒരാൾ വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
പുതിയ കാൻസർ സെന്റർ കെട്ടിടത്തിന് 400 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ അഞ്ച് മാസമായി സ്തംഭിച്ച നിലയിലാണ്. ഗുണനിലവാരം ഇല്ലാത്തതിന്റെ പേരിൽ കരാറുകാരനെ നീക്കുകയായിരുന്നു. നിർവഹണ ഏജൻസി പുതിയ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്.
പ്രശസ്ത കാൻസർ ആശുപത്രികളായ മുംബൈ ടാറ്റാ കാൻസർ സെന്റർ, ബംഗളൂരു കിദ്വായി കാൻസർ സെന്റർ, അഡയാർ കാൻസർ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവികൾ അംഗങ്ങളായ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് സമർത്ഥനായ ഡയറക്ടറെ നിയമിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പൂർത്തിയായി കൊച്ചി കാൻസർ സെന്റർ പൂർണ്ണ സജ്ജമാക്കണമെന്ന് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.
നാഥനില്ലാതെ മെഡിക്കൽ കോളേജും
പ്രിൻസിപ്പൽ ഇല്ലാതെ മെഡിക്കൽ കോളേജും ഇപ്പോൾ നാഥനില്ലാത്ത അവസ്ഥയാണ്. കുറഞ്ഞത് മൂന്നു വർഷമെങ്കിലും ഇവിടെ തന്നെ സേവനം അനുഷ്ഠിക്കാൻ താൽപര്യമുള്ള മിടുക്കനായ ഒരാളെ നിയമിക്കണം. കഴിഞ്ഞ വർഷം മൂന്നു പേർ പ്രിൻസിപ്പൽമാരായി മാറി മാറി വന്നു. ഒരാൾ ഒരാഴ്ച മാത്രമാണ് കസേരയിൽ ഇരുന്നത്.
300 കോടിയുടെ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്ക് നിർമ്മാണം മാസങ്ങളായി നിലച്ച് കിടക്കുന്നു. പ്രിൻസിപ്പൽ നിയമനത്തോടൊപ്പം സമർത്ഥനായ ആശുപത്രി സൂപ്രണ്ടിനെയും നിയമിക്കണം.
മെഡിക്കൽ ഹബാക്കണം
ഒരേ കാമ്പസിൽ കാൻസർ സെന്ററും മെഡിക്കൽ കോളേജും പൂർണ സജ്ജമായി മദ്ധ്യകേരളത്തിലെ സാധാരണക്കാർക്ക് വിദഗ്‌ദ്ധ ചികിത്സ ലഭിക്കുന്ന മെഡിക്കൽ ഹബാക്കി മാറ്റണം. മന്ത്രി ഇവിടെ സന്ദർശിച്ച് വിശദമായി ചർച്ച നടത്തി പ്രവർത്തനം കാര്യക്ഷമമാവൂ.
ഡോ.എൻ.കെ.സനിൽകുമാർ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മൂവ്‌മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |