SignIn
Kerala Kaumudi Online
Saturday, 27 April 2024 1.33 AM IST

എം.പി.ഐയുടെ മറവിൽ വ്യാജന്മാർ വിലസുന്നു

fg

കൊച്ചി: പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യയുടെ (എം.പി.ഐ) ഏജൻസികൾ വഴി ഗുണനിലവാരമില്ലാത്ത പ്രാദേശിക ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതായി വ്യാപക പരാതി. ശീതീകരിച്ച മാംസ ഉത്പന്നങ്ങളുടെ ഗുണമേന്മയിൽ എം.പി.ഐ ആർജിച്ച ജനകീയ വിശ്വാസമാണ് ഏജൻസികൾ ചൂഷണം ചെയ്യുന്നത്. പോത്ത്, പോർക്ക്, താറാവ്, കോഴി, കാട എന്നിവയുടെ മാംസം ശാസ്ത്രീയമായി സംസ്കരിച്ച് ഗുണമേന്മയും തൂക്കവും ഉറപ്പാക്കിയാണ് എം.പി.ഐ ബ്രാൻഡഡ് പാക്കറ്റുകളിലാക്കി വിപണിയിൽ എത്തിക്കുന്നത്. ഇതിന് ഏജൻസി കമ്മീഷൻ കുറവായതിനാൽ അമിതലാഭം ലക്ഷ്യമിട്ട് ചില ഏജൻസികൾ പുറത്തുനിന്ന് ഉത്പന്നങ്ങൾ എടുത്ത് വില്പന നടത്തുകയാണ്. എം.പി.ഐയുടെ ബ്രാൻഡഡ് ഉത്പന്നങ്ങൾ ചോദിച്ചു വരുന്നവർക്ക്, സ്റ്റോക്ക് തീർന്നുപോയെന്നും പകരം അതേ നിലവാരമുള്ളത് തരാമെന്നും വിശ്വസിപ്പിച്ചാണ് കച്ചവടം. ശീതീകരണിയിലിരുന്ന് ഐസ് കട്ടമൂടിയ പാക്കറ്റിനുള്ളിലെ മാംസത്തിന്റെ ഗുണനിലവാരം പുറമെ നോക്കിയാൽ തിരിച്ചറിയാനാവില്ല. സ്വകാര്യ സംരംഭകരുടെ ഇത്തരം കാപട്യത്തിൽ നഷ്ടപ്പെടുന്നത് ഒരു പൊതുമേഖലാസ്ഥാപനത്തിന്റെ യശസാണ്.

ഏജൻസി വ്യവസ്ഥയിൽ എം.പി.ഐയുമായി കരാറിൽ എർപ്പെട്ടാണ് സ്വകാര്യ സംരംഭകർ കോൾഡ് സ്റ്റോറേജ് നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് നടപടികൾ വേഗത്തിലാക്കാൻ എം.പി.ഐ ഏജൻസി എന്ന ലേബൽ ഉപകരിക്കും. പേരിന് ഏജൻസി എടുത്തശേഷം പുറത്തുനിന്നുള്ള വിലകുറഞ്ഞ മാംസ ഉത്പന്നങ്ങൾ വിൽക്കും. എം.പി.ഐയുടെ പോർക്ക്, പോത്ത് ഇറച്ചികൾക്ക് വലിയ ഡിമാൻഡാണ്. അതുകൊണ്ടുതന്നെ ശീതികരിച്ച പോർക്ക് ഇറച്ചി വാങ്ങേണ്ട സാഹചര്യമുണ്ടായാൽ ഉപഭോക്താക്കൾ ആദ്യം ആശ്രയിക്കുന്നത് മീറ്റ് പ്രൊഡക്ട് ഒഫ് ഇന്ത്യയുടെ ഏജൻസികളെയാണ്. വീട്ടിൽ കൊണ്ടുപോയി നാല് മണിക്കൂറോളം വെള്ളത്തിൽ ഇട്ടുവച്ച് മഞ്ഞ് ഉരുക്കിക്കളഞ്ഞശേഷം പൊതി അഴിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ടകാര്യം പലരും തിരിച്ചറിയുന്നത്.

ഇത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് എം.പി.ഐ അധികൃതരും തുറന്ന് സമ്മതിച്ചു. കടകളിൽ പരിശോധന നടത്താനോ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുക്കാനോ തങ്ങൾക്ക് സംവിധാനമില്ലെന്നും അവർ വ്യക്തമാക്കി. അടുത്ത കാലത്ത് വൈക്കത്ത് പ്രവർത്തിക്കുന്ന ഒരു ഏജൻസിക്കെതിരെ പരാതി ഉയർന്നപ്പോൾ പരിശോധിക്കാൻ ചെന്ന ഉദ്യോഗസ്ഥനെ തടഞ്ഞുവച്ച അനുഭവമുണ്ട്. അന്ന് പൊലീസ് ഇടപെട്ടാണ് ഉദ്യോഗസ്ഥനെ മോചിപ്പിച്ചത്. വ്യാജ ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ഉപഭോക്തൃ ബോധവത്കരണം മാത്രമാണ് പരിഹാരമെന്നും കമ്പനി അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.