കൊച്ചി: അടിയന്തരസാഹചര്യം മുൻനിറുത്തി ജില്ലയിൽ 10 കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കി. ശക്തമായ മഴയിലും പ്രളയത്തിലും ഒറ്റപ്പെട്ട് വൈദ്യസഹായത്തിനും മറ്റാവശ്യങ്ങൾക്കും ആംബുലൻസ് സൗകര്യം ലഭ്യമാക്കും.
നിലവിലെ പ്രളയ സാഹചര്യം മുൻനിറുത്തി ഓരോ ജില്ലയിലും ആവശ്യമായ ആംബുലൻസ് സൗകര്യം ലഭ്യമാക്കുമെന്ന് 108 ആംബുലൻസ് അധികൃതർ അറിയിച്ചു. വൈദ്യസഹായം ആവശ്യമുള്ളവർ 108 നമ്പറിൽ വിളിച്ച് അസുഖവിവരവും സ്ഥലവും വ്യക്തമായി അറിയിക്കണം. സമീപത്തുള്ള ആംബുലൻസ് ഇവർക്കായി അയയ്ക്കും. ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്കു പുറമെയാണ് കനിവ് 108 ആംബുലൻസ് സൗകര്യവും ഒരുക്കുന്നത്. രോഗിയുമായി പോകുന്ന ആംബുലൻസ് എവിടെയെന്ന് കൺട്രോൾ റൂമിലിരുന്ന് നിരീക്ഷിക്കും. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും നിരവധി ഫോൺ വിളികളാണ് വരുന്നതെന്ന് അധികൃതർ അറിയിച്ചു. ആംബുലൻസിൽ അടിയന്തരാവസ്ഥയിലുള്ള രോഗിയുടെ ജീവൻ നിലനിറുത്തുന്നതിന് ആവശ്യമായ എല്ലാ സജ്ജീകരണവും ഒരു നഴ്സും ഉണ്ടാകും. കൊവിഡ് പ്രവർത്തനങ്ങൾക്കായി ആംബുലൻസുകൾ മാറ്റിയിരുന്നു. എന്നാൽ അടിയന്തര സാഹചര്യത്തിൽ എല്ലാ ആംബുലൻസുകളും വിനിയോഗിക്കാനാണ് തീരുമാനം.
അടിയന്തര സാഹചര്യത്തിൽ ജനങ്ങൾക്കൊപ്പം താങ്ങായി നിൽകുകയാണ്. കൊവിഡ് എമർജൻസിക്കു വേണ്ടി ഉപയോഗിക്കുന്ന ആംബുലൻസുകൾ അടിയന്തര സാഹചര്യം വന്നാൽ പ്രളയത്തിനും മഴക്കെടുതിക്കുമായി ഉപയോഗിക്കും.
ശരവണൻ അരുണാചലം, കനിവ് 108 ഓപറേഷൻസ് വിഭാഗം മേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |