കൊച്ചി: ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ പരാതികൾ കേൾക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും നവംബർ മുതൽ എറണാകുളം നോർത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് പ്രവർത്തനസമയം. ഡോക്ടർ, മെഡിക്കൽ ഓഫീസർ, കൗൺസലർ, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങിയ ഏഴംഗ സംഘം ഹെൽപ്പ് ഡെസ്കിന് മേൽനോട്ടം വഹിക്കും.
ഇവരിൽ മൂന്നു പേർ ട്രാൻസ്‌ജെൻഡർമാരായിരിക്കും. ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സഹൃദയ വെൽഫെയർ സൊസൈറ്റിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ട്രാൻസ്‌ജെൻഡറുകൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യകളുടെയും സാമ്പത്തിക പ്രശ്നങ്ങൾ മൂലമുള്ള സംഘർഷങ്ങളുടെയും പശ്ചാത്തലത്തിൽ ഹെൽപ്പ് ഡെസ്ക്കിന് നിർണായക പ്രാധാന്യമുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടെ കൊച്ചിയിൽ മൂന്നു പേരാണ് ആത്മഹത്യ ചെയ്തത്.
പരിരക്ഷ ഒരുക്കും
ട്രാൻസ്ജെൻഡർ സമൂഹത്തിന് പ്രത്യേക പരിരക്ഷ ആവശ്യമാണ്. ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ അവരിലേക്ക് എത്തുന്നില്ല. വത്യസ്തമായ പ്രശ്നങ്ങളാണ് ഓരോരുത്തരും അഭിമുഖീകരിക്കുന്നത്. ഹെൽപ്പ് ഡെസ്ക് വഴി എല്ലാ ദിവസവും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയാണ് ലക്ഷ്യം. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് സഹൃദയ വെൽഫെയർ സൊസൈറ്റിയാണ്.
കെ.കെ. സുബൈർ,ജില്ലാ സാമൂഹ്യ നീതി ഓഫീസർ
പരാതി പട്ടിക നീളുന്നു
ജില്ല സാമൂഹ്യ നീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ട്രാൻസ്‌ജെൻഡറുകളുമായി കഴിഞ്ഞ ആഴ്ച നടന്ന സംവാദമാണ് ഹെൽപ്പ് ഡെസ്ക് എന്ന ആശയത്തിലേക്ക് നയിച്ചത്. കളക്ടർ ജാഫർ മാലിക്കും പരിപാടിയിൽ പങ്കെടുത്തിരുന്നു.
പരാതികളിൽ ചിലത്:-
തങ്ങളുടെ അനുവാദമില്ലാതെ സമൂഹമാദ്ധ്യമങ്ങൾ വഴി ഫോട്ടോ പ്രചരിപ്പിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്
ഏതാനും ചിലർ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ പേരിൽ മൊത്തത്തിൽ ക്രിമിനലുകളും ലൈംഗിക തൊഴിലാളികളുമായി മുദ്ര കുത്തുന്നു
താമസസൗകര്യം ഇല്ലാത്തതിനാൽ തൊഴിൽ നിഷേധിക്കപ്പെടുന്നു
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് സർക്കാർ സഹായിക്കണം
പൊതു സമൂഹവുമായും തങ്ങൾ തമ്മിലുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിന് വിദഗ്ദ്ധസഹായം ലഭ്യമാക്കണം
കൃത്യമായ മേൽവിലാസമില്ലാത്തതിൽ ഐഡിന്റിറ്റി കാർഡ് നിരസിക്കുന്നു
സംസ്ഥാനത്തെ ട്രാൻസ്‌ജെൻഡറുകൾ എണ്ണം 25,000
എറണാകുളം ജില്ലയിൽ 200 പേർ
ട്രാൻസ്‌ജെൻഡർ കാർഡുള്ളത് 1070 പേർക്ക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |