ജില്ലാ പഞ്ചായത്ത് ഏറ്റവും പിന്നിൽ
കൊച്ചി: സാമ്പത്തികവർഷം അവസാനിക്കാൻ 9 ദിവസം മാത്രം ശേഷിക്കെ പദ്ധതി നടത്തിപ്പിൽ സംസ്ഥാനത്ത് രണ്ടാമത്തെയും അവസാനത്തെയും സ്ഥാനത്ത് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ. കോർപ്പറേഷനുകളിൽ രണ്ടാമത് കൊച്ചി കോർപ്പറേഷൻ എത്തിയപ്പോൾ ജില്ലാ പഞ്ചായത്തുകളിൽ ഏറ്റവും പിന്നിലാണ് ജില്ല.
ബഡ്ജറ്റ് പദ്ധതികളിലെ 84.79 കോടിയിൽ 73.35 കോടി ചെലവഴിച്ചാണ് കൊച്ചി രണ്ടാം സ്ഥാനത്ത് എത്തിയത്. കൊല്ളത്തിനാണ് ഒന്നാം സ്ഥാനം. ഇന്നലെ വരെ 73. 35 ശതമാനമാണ് പദ്ധതികളുടെ തുക വിനിയോഗം. ജില്ലയിലെ മുനിസിപ്പാലിറ്റികളിൽ കോതമംഗലം സംസ്ഥാന തലത്തിൽ തന്നെ പദ്ധതി വിനിയോഗത്തിൽ അഞ്ചാമതാണ്. 8.83 കോടി വരുന്ന ബഡ്ജറ്റ് പദ്ധതികളിൽ 7.31 കോടിയും വിനിയോഗിച്ചു. പദ്ധതി വിനിയോഗത്തിൽ മുനിസിപ്പാലിറ്റികളിലെ ആദ്യ 30 സ്ഥാനങ്ങളിൽ മൂവാറ്റുപുഴ 13-ാമതും അങ്കമാലി 14-ാമതുമായുണ്ട്. സംസ്ഥാനത്തെ ജില്ലാ പഞ്ചായത്തുകളിൽ പദ്ധതി വിനിയോഗത്തിൽ പിന്നിലാണ് എറണാകുളത്തിന്റെ സ്ഥാനം. 58.61കോടി വരുന്ന ബഡ്ജറ്റിൽ 34.19 കോടി മാത്രമാണ് എറണാകുളം ചെലവഴിച്ചതെന്ന് തദ്ദേശ വകുപ്പിന്റെ കണക്കുകൾ പറയുന്നു.
മുനിസിപ്പാലിറ്റികളിൽ പിന്നിൽ കളമശേരി
പദ്ധതി വിനിയോഗത്തിലെ അവസാന 30 മുനിസിപ്പാലിറ്റികളിൽ 28 ാംസ്ഥാനത്താണ് കളമശേരി. 10.59 കോടി ബഡ്ജറ്റിൽ 6.40 കോടി മാത്രമാണ് വിനിയോഗിച്ചത്. പെരുമ്പാവൂർ 22ാം സ്ഥാനത്തുണ്ട്.
പാമ്പാക്കുട മുന്നിൽ
ബ്ളോക്ക് പഞ്ചായത്തുകളിൽ പദ്ധതി വിനിയോഗത്തിലെ ആദ്യ എട്ടാം സ്ഥാനത്ത് ജില്ലയിൽ നിന്നുള്ള പാമ്പാക്കുട ബ്ലോക്കുണ്ട്. 2.07 കോടിയുടെ ബഡ്ജറ്റിൽ 1.84 കോടിയും പാമ്പാക്കുട ചെലവഴിച്ചു. 15ാം സ്ഥാനത്ത് പാറക്കടവുണ്ട്. പദ്ധതി വിനിയോഗത്തിലെ അവസാനക്കാരുടെ കൂട്ടത്തിലാണ് വാഴക്കുളം , കോതമംഗലം ബ്ളോക്കുകൾ.
പഞ്ചായത്തുകളിൽ മുമ്പൻ വടവുകോട്, പിന്നിൽ കുട്ടമ്പുഴ
ജില്ലയിലെ പഞ്ചായത്തുകളിൽ പദ്ധതി വിനിയോഗത്തിൽ ഒന്നാമത് വടവുകോട് പുത്തൻ കുരിശ് പഞ്ചായത്താണ്. 2.98 കോടി വരുന്ന ബഡ്ജറ്റിൽ 2.97 കോടിയും പഞ്ചായത്ത് ചെലവഴിച്ചു.
അതേസമയം, സംസ്ഥാനത്ത് തുക വിനിയോഗത്തിൽ പിന്നിലായ പഞ്ചായത്തുകളിൽ മൂന്നാമതാണ് കുട്ടമ്പുഴ. 13.45 കോടി വരുന്ന ബജറ്റിൽ 3.91 കോടി മാത്രം ചെലവഴിക്കാനാണ് കുട്ടമ്പുഴക്ക് കഴിഞ്ഞത്. മുളവുകാട്, ചെല്ലാനം, കടമക്കുടി, വാഴക്കുളം, എടത്തല, കിഴക്കമ്പലം എന്നിവയും സംസ്ഥാനത്ത് ഏറ്റവും പിന്നിലുള്ള പഞ്ചായത്തുകളുടെ പട്ടികയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |