ദേശീയപാതയിൽ കോഴിയിറച്ചി മാലിന്യം തള്ളി
മരട്: പണിമുടക്കിന്റെ മറവിൽ സാമൂഹിക വിരുദ്ധർ ദേശീയപാതയിൽ കോഴിയിറച്ചി മാലിന്യങ്ങൾ തള്ളി. കുണ്ടന്നുർ മുതൽ തൈക്കൂടംപാലം വരെയാണ് മാലിന്യങ്ങൾ വിതറിയ നിലയിൽ കണ്ടെത്തിയത്.
സംഭവമറിഞ്ഞെത്തിയ മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.ഡി.രാജേഷ്, ചന്ദ്രകലാധരൻ, കൗൺസിലർമാരായ ശോഭ ചന്ദ്രൻ, സന്തോഷ്, ലെജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ മരട് ഹെൽത്ത് വിഭാഗത്തിന്റെയും ദേശീയപാതാ ശുചീകരണ തൊഴിലാളികളുടെയും മരട് പൊലീസിന്റെയും നേതൃത്വത്തിൽ മാലിന്യംനീക്കി വെള്ളമൊഴിച്ച് റോഡ് വൃത്തിയാക്കി.
മൂന്നുമണിക്കൂറോളം എടുത്താണ് ശുചീകരണം നടന്നത്. പൊലീസ് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടിവി പരിശോധിക്കുന്നുണ്ട്. പണിമുടക്കിൽ കടകൾ തുറക്കാത്തതിനാൽ എല്ലാ സ്ഥാപനത്തിലെയും സി.സി.ടിവി പരിശോധിക്കാനായില്ല. കുറ്റക്കാരെ ഉടൻ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് ആന്റണി ആശാൻപറമ്പിൽ പറഞ്ഞു.
മാലിന്യം, തനിയാവർത്തനം
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ ദേശീയപാതയിൽ പൊടിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. കണ്ണാടിക്കാട് മുതൽ തൈക്കൂടം വരെയായിരുന്നു ഇത്. വാഹനങ്ങൾ തെന്നാനും ടൂവീലറുകൾ മറിഞ്ഞുവീഴാനും ഇടയാക്കിയിരുന്നു. ഫയർഫോഴ്സെത്തിയാണ് അന്ന് റോഡ് വൃത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |