കൊച്ചി: തൃക്കാക്കര തിരഞ്ഞെടുപ്പിൽ ഇടതുക്യാമ്പിന് ആവേശം പകർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സ്ഥാനാർത്ഥി ഡോ.ജോ ജോസഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത പിണറായിയെ കേൾക്കാൻ മഴയത്തും ആയിരങ്ങളാണെത്തിയത്.
നിറഞ്ഞ കൈയ്യടികളുടെയും മുദ്രാവാക്യം വിളികളുടെയും അകമ്പടിയോടെ വേദിയിലെത്തിയ പിണറായി പതിവുശൈലിൽ പതിയെത്തുടങ്ങിയ പ്രസംഗത്തിൽ കേന്ദ്ര ഭരണത്തെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചു.
ചില നർമ്മ നിമിഷങ്ങളും പ്രസംഗത്തിലുണ്ടായി. കെ.വി. തോമസ് വേദിയിലെത്തിയപ്പോൾ നിറചിരിയോടെ പിണറായി പറഞ്ഞ വാക്കുകൾ സദസ് കരഘോഷത്തോടെ സ്വീകരിച്ചു.
കെ.വി.തോമസ് ഇടതുവേദിയിൽ
ആകാംക്ഷയ്ക്ക് വിരാമമിട്ട് കൺവെൻഷൻ വേദിയിലെത്തിയ എ.ഐ.സി.സി അംഗം കെ.വി.തോമസിനെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഷാളണിയിച്ചാണ് സ്വീകരിച്ചത്. നേതാക്കളും സ്ഥാനാർത്ഥിയുമെല്ലാം അദ്ദേഹത്തിനടുത്തെത്തി കുശലം പറഞ്ഞു.
പ്രതിപക്ഷത്തിന് മറുപടി: കാനം
വികസനത്തിനെതിരായ പ്രതിപക്ഷത്തിന്റെയും കോൺഗ്രസിന്റെയും നിഷേധാത്മക സമീപനങ്ങൾക്കുള്ള മറുപടിയാകും തൃക്കാക്കര തിരഞ്ഞെടുപ്പിലെ ജനവിധിയെന്ന് കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേന്ദ്ര ത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളം ഒറ്റക്കെട്ടായിപൊരുതുമ്പോൾ പ്രതിപക്ഷത്തിന്റെ നിലപാടെന്തെന്ന് കേരളം ചർച്ച ചെയ്യണം. കെ-റെയിലിനെതിരായ അവരുടെ എതിർപ്പ് വികസനത്തോടാകെയുള്ള അസഹിഷ്ണുതയെയാണെന്നും കാനം പറഞ്ഞു.
ഇടതു വിജയം ഉറപ്പെന്ന് ജോസ് കെ. മാണി
തൃക്കാക്കരയിൽ ഇടതു വിജയം ഉറപ്പാണെന്നും അതുമുതൽ യു.ഡി.എഫിന്റെ തകർച്ച ആരംഭിക്കുമെന്നും കേരളാ കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, മന്ത്രിമാരായ പി. രാജീവ്, എം.പി. ഗോവിന്ദൻ, അഹമ്മദ് ദേവർ കോവിൽ, ആർ.ബിന്ദു, ആന്റണി രാജു, വീണജോർജ്, എം.എൽ.എമാരായ മാത്യു ടി. തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ, പി.പി. ചിത്തരഞ്ജൻ, സി.കെ. ആശ, നേതാക്കളായ എം. സ്വരാജ്, സത്യൻ മൊകേരി, സി.എൻ. മോഹനൻ, പി. രാജു, പി.സി. ചാക്കോ, മേയർ എം. അനിൽ കുമാർ, ജോസ് തെറ്റയിൽ, ദിനേശ് മണി, എ.സി. മൊയ്തീൻ, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ വേദിയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |