കൊച്ചി: നാളെ മുതൽ സ്കൂളുകൾ വീണ്ടുമൊരു അദ്ധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിനോട് തീർത്തും വിടപറയുകയാണ് ലക്ഷ്യം. കൊവിഡ് ഭീഷണി നിലനിൽക്കുന്നുവെങ്കിലും ഇത്തവണ സജീവമായ ഒരു അദ്ധ്യയന വർഷമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.
അക്ഷരമുറ്റം ഒരുങ്ങി
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ ഉപഡയറക്ടറുടെ നേതൃത്വത്തിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അപാകതകൾ ഉള്ള സ്കൂളുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സ്കൂളുകൾ ഇന്നത്തോടെ അപാകതകൾ പരിഹരിക്കും. 12-14 വയസുവരെയുള്ള കുട്ടികളുടെ 70 ശതമാനം വാക്സിനേഷൻ പൂർത്തിയായിട്ടുണ്ട്. ബാക്കി ഇവർ സ്കൂളിൽ എത്തുന്നതിന് മുമ്പ് പൂർത്തിയാകും. പാഠപുസ്തക വിതരണവും കൈത്തറി യൂണിഫോം വിതരണവും 95 ശതമാനം പൂർത്തിയായി. ഇന്നത്തോടെ എല്ലാകുട്ടികൾക്കും ഇവ വിതരണം ചെയ്തു തീരും.
പ്രവേശനോത്സവം
ജില്ലാതല പ്രവേശനോത്സവം നാളെ രാവിലെ കളമശേരി ജി.വി.എച്ച്.എസ്.എസിൽ നടക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാൽ ജനപ്രതിനിധികൾ പങ്കെടുക്കില്ല. ഇതിന് അനുമതി തേടിയിട്ടുണ്ട്. ബ്ലോക്ക്, പഞ്ചാത്ത്, സ്കൂൾ തലങ്ങളിൽ പ്രവേശനോത്സവം സംഘടിപ്പിക്കും.
ഫോൺ മാറ്റാൻ സമയം വേണം
കഴിഞ്ഞ രണ്ട് വർഷക്കാലമായി ഓൺലൈൻ വിദ്യാഭ്യാസമായതിനാൽ കുട്ടികൾക്ക് മൊബൈൽ ഫോണിനോട് അടിമപ്പെട്ടിട്ടുണ്ട്. ഇത് മാറാൻ സ്കൂൾ തുറന്ന് മൂന്നാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടർമാർ പറയുന്നു. ഇതിന് ആരോഗ്യകരമായ ദൃശ്യമാദ്ധ്യമ സമയത്തെ പറ്റി കുട്ടികളോട് സംസാരിക്കണം. മൂന്ന് വയസിന് താഴെയുള്ള കുട്ടികളെ ദൃശ്യമാദ്ധ്യമങ്ങൾ കാണിക്കാൻ പാടില്ല. മൂന്നുമുതൽ എട്ടുവയസുവരെയുള്ള കുട്ടികളെ ഒരുമണിക്കൂറും എട്ടുവയസിന് മുകളിലുള്ള കുട്ടികളെ പരമാവധി രണ്ട് മണിക്കൂറും മാത്രമെ ദൃശ്യമാദ്ധ്യമങ്ങൾ കാണിക്കാവു. ഇത് വിലയിരുത്താൻ പേരന്റൽ കൺട്രോൾ ആപ്പ് ഉപയോഗിക്കണം. രക്ഷകർത്താക്കൾ ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ പേരന്റ്സ് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും കുട്ടികളുടെ ഫോണിൽ ഗൂഗിൾ ഫാമിലി ലിങ്ക് ഫോർ ചൈൽഡ് ആൻഡ് ടീൻസ് എന്ന ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്ത് രണ്ടും തമ്മിൽ കണക്ട് ചെയ്യണം. ഇതിലൂടെ കുട്ടികൾ ഫോൺ ഉപയോഗിക്കുന്ന സമയം സെറ്റ് ചെയ്യുകയും അതുവഴി സമയപരിധി കഴിഞ്ഞാൽ അടുത്ത 24 മണിക്കൂറത്തേക്ക് ഫോൺ ഉപയോഗിക്കാൻ പറ്റാതെയുമാകും. ഒപ്പം കുട്ടികൾ മറ്റ് സൈറ്റുകൾ സന്ദർശിച്ചാൽ അത് ബ്ലോക്ക് ചെയ്യാനും സാധിക്കും.
ഫോണിന് വലിയരീതിയിൽ അടിമപ്പെട്ടിട്ടുള്ള കുട്ടികൾ ഇത് ഇല്ലെതായാകുമ്പോൾ അക്രമാസക്തർ ആകുകയും ആത്മഹത്യ പ്രവണത കാണിക്കുകയും ചെയ്യാം. ഇത് കണ്ടാൽ മാനസികാരോഗ്യ വിദഗ്ദ്ധനെ സമീപിക്കണം. ഒപ്പം രാവിലെ സൂര്യപ്രകാശം കൊണ്ട് കായിക വ്യായാമങ്ങൾ ചെയ്യുകയും വേണം.
ഡോ. അരുൺ ബി. നായർ
സൈക്യാട്രിസ്റ്ര്
മെഡിക്കൽ കോളേജ് തിരുവനന്തപുരം
സ്കൂളുകളിൽ പാലിക്കേണ്ട എല്ലാ നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. രണ്ടുവർഷത്തിനുശേഷമുള്ള അദ്ധ്യയന വർഷമാണിത്. ജൂൺ ഒന്നുമുതൽ തന്നെ സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു തുടങ്ങും.
ഹണി ജി. അലക്സാണ്ടർ
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |