കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷനിൽ പുതുക്കിപ്പണിത ഗുരുദേവ മണ്ഡപത്തിന്റെ സമർപ്പണവും പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠയും 16, 17, 18 തിയതികളിൽ നടക്കും.1976 ൽ ഇവിടെ നിർമ്മിച്ച ഗുരുമണ്ഡപം 2019ൽ മെട്രോ റെയിൽ വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയിരുന്നു. അതിനുപകരമായി നിർമ്മിച്ച മണ്ഡപമാണ് നാടിന് സമർപ്പിക്കുന്നത്.
16ന് തൃക്കാരയിലെ ശില്പി രാജുവിന്റെ പക്കൽ നിന്ന് ഏറ്റുവാങ്ങുന്ന ശ്രീനാരായണഗുരുദേവന്റെ പഞ്ചലോഹവിഗ്രഹം അലങ്കരിച്ച രഥത്തിൽ വാദ്യമേളങ്ങളുടേയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്രയായി വൈകിട്ട് തൃപ്പൂണിത്തുറ എസ്.എൻ. ജംഗ്ഷനിൽ എത്തിക്കും. കടന്നുവരുന്ന വഴിനീളെയും വിഗ്രഹം കാണിക്കയായി സമർപ്പിച്ച ചാണയിൽ ശ്രീകുമാറിന്റെ വസതിയിലും വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും ഭക്തജനങ്ങളും ഘോഷയാത്രയെ വരവേൽക്കും.
17ന് രാവിലെ 10.30ന് കരുമാത്ര ഡോ.ടി.എസ്. വിജയൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ വിഗ്രഹം ഗുരുമണ്ഡപത്തിൽ പ്രതിഷ്ഠിക്കും. തുടർന്ന് തന്ത്രിയുടെ പ്രഭാഷണം, സത്സംഗം, പ്രസാദ ഊട്ട് എന്നിവയുമുണ്ടാകും.
18ന് വൈകിട്ട് 4.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഗുരുമണ്ഡപം നാടിന് സമർപ്പിക്കും. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിക്കും. കെ.ബാബു എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. മണ്ഡപം നിർമ്മിക്കാനുള്ള സ്ഥലം കാണിക്കായായി സമർപ്പിച്ച മല്ലിക കരുണാകരൻ, സി.കെ.സജീവ്, വിഗ്രഹം സമർപ്പിച്ച സി.ജി.ശ്രീകുമാർ, മണ്ഡപ ശില്പി രാജീവ് മാധവൻ ആചാരി, വിഗ്രഹശില്പി രാജു തൃക്കാക്കര എന്നിവരെയും മണ്ഡപനിർമ്മാണത്തിന് സഹായം നൽകിയ ശാഖാ ഭാരവാഹികളെയും ജനറൽ സെക്രട്ടറി ആദരിക്കും. ജനപ്രതിനിധികൾ, കണയന്നൂർ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, ശാഖാ ഭാരവാഹികൾ, പോഷക സംഘടനാഭാരവാഹികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |