കണ്ണൂർ : ദേശീയപാത ആറു വരിയായി മാറുന്നതിന്റെ ഭാഗമായി ഒറ്റപ്പെട്ടുപോകുന്ന കല്യാശേരിയും മുഴപ്പിലങ്ങാട്ടും ഒറ്റശ്വാസത്തിൽ അടിപ്പാതയ്ക്കായി മുറവിളി കൂട്ടുമ്പോഴും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. ദേശീയ പാതയുടെ നിർമാണത്തിന്റെ ഭാഗമായി കല്യാശേരിയിലെ സി.ആർ.സി റോഡ് അടയുന്നതോടെ കല്യാശേരിയെ രണ്ടായി കീറി മുറിക്കുന്ന നിലയിലാവും.
കല്യാശേരിയിൽ അടിപ്പാത നിർമ്മിക്കുന്ന ആവശ്യവുമായി എം.വിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ കണ്ടിരുന്നുവെങ്കിലും നടപടി ഒരിഞ്ച് മുന്നോട്ട് നീങ്ങിയില്ല. കല്യാശേരി സി.ആർ.സി റോഡിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യത്തിന് അംഗീകാരം ലഭിക്കാൻ സാദ്ധ്യതയില്ലെന്ന സൂചനയാണ് ഇപ്പോൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
കല്യാശേരിയിൽ ടോൾ പ്ലാസ നിർമ്മാണവുമായി ബന്ധപ്പെട്ട് ഹാജി മൊട്ട ഇടിച്ചു തിരത്തി റോഡ് നവീകരിക്കുന്നതോടെ സമീപത്തെ പതിനാലോളം ഗ്രാമീണ റോഡുകളാണ് ഇല്ലാതാകുന്നത്. ഇവിടെ റോഡുകൾ അടയുന്നതോടെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന കല്യാശേരിയിലെ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളുടെ സ്കൂളിലേക്കുള്ള യാത്രയും ദുരിതത്തിലാകും.
ഇന്ത്യൻ റോഡ് കോൺഗ്രസ് നിയമാവലിയുടെ നിബന്ധന പ്രകാരമാണ് ദേശീയപാത പ്രവൃത്തികൾ നടന്നുവരുന്നതെന്നായിരുന്നു ദേശീയപാത അധികൃതരുടെ വിശദീകരണം. ഇതുപ്രകാരം ടോൾ പ്ലാസയുടെ 500 മീറ്റർ പരിധിയിൽ രണ്ട് അടിപ്പാത നിർമ്മാണവും അനുവദിക്കുന്നില്ലെന്നാണ് പുതിയ തീരുമാനം.
കൂടാതെ ഇവിടെ അടിപ്പാത പുതുതായി നിർമിക്കണമെങ്കിൽ പുതുക്കിയ എസ്റ്റിമേറ്റിന് വീണ്ടും അംഗീകാരവും തേടേണ്ടി വരും. അങ്ങനെ വന്നാൽ പ്രവൃത്തി നിലക്കുകയും കരാറുകാരുടെ സമയപരിധി നീട്ടിനൽകേണ്ടതായും വരും. ഇത് കടുത്ത പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് എൻ.എച്ച് അധികൃതരുടെ വിശദീകരണം.
മുഴപ്പിലങ്ങാട് 'കുള'ത്തിലാകും
മുഴപ്പിലങ്ങാട് കുളം ബസാറിലെ ജനങ്ങളും വ്യാപാരികളുമാണ് അടിപ്പാതയില്ലാതെ ദുരിതം പേറാൻ പോകുന്നത്. നാഷണൽ ഹൈവേ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്തെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് അടിപ്പാത നിർമ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം.
മുഴപ്പിലങ്ങാട് കുളം ബസാർ ടൌണുമായി ബന്ധപ്പെട്ടു കിടക്കുന്ന നൂറു കണക്കിന് കുടുംബങ്ങൾ റോഡിന്റെ പണി പൂർത്തിയായാൽ റോഡിന്റെ ഇരുവശം കടക്കാൻ കിലോമീറ്ററുകളോളോം ചുറ്റി ക്കറങ്ങേണ്ടി വരും.
കുളംബസാർ പ്രദേശത്തെ രണ്ടായി മുറിച്ച് മുറിച്ച് കടന്ന് പോകുന്ന റോഡ് ഇപ്പോഴുള്ള പ്ലാനിൽ പൂർത്തീകരിച്ചാൽ പ്രദേശ വാസികൾ വൻ ദുരിതത്തിലാവും.
പ്രദേശവാസികളുടെ അടിപ്പാത എന്ന ന്യായമായ ആവശ്യം നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ മുഖവിലക്കെടുത്ത്ചെറു വാഹനങ്ങൾക്ക് കടന്നുപോകാനും പ്രദേശ വാസികൾക്ക് നടന്ന് പോകാനും ആവശ്യമായ അണ്ടർ പാസ് നിർമ്മിച്ച് പ്രശ്‌നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |