കാസർകോട് : ഡൽഹി ഐ.ഐ.ടിയിലെ റിട്ടയേർഡ് പ്രൊഫസറും ഗാന്ധിയനുമായ പത്മശ്രീ ഡോ. കിരൺ സേഥ് സൈക്കിളിൽ ഭാരതം ചുറ്റുകയാണ്. കഴിഞ്ഞ ആഗസ്റ്റ് 15ന് കാശ്മീരിലെ ശ്രീനഗറിൽ നിന്ന് സാധാരണ സൈക്കിളിൽ യാത്ര തിരിച്ച അദ്ദേഹം ഇന്നലെ കാസർകോട് നഗരത്തിലുമെത്തി. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരിയിൽ യാത്ര അവസാനിപ്പിക്കാനാണ് സേഫിന്റെ തീരുമാനം.
നാലു ലക്ഷ്യങ്ങളോടെയാണ് യാത്ര. മഹാത്മാഗാന്ധിയുടെ സന്ദേശമായ ലളിത ജീവിതം ഉന്നത ചിന്ത എന്നതാണ് യാത്രയുടെ പ്രധാന സന്ദേശം. സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുക,ഭാരതീയ സാംസ്ക്കാരിക പൈതൃകത്തെപറ്റി അവബോധം ജനിപ്പിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. കാശ്മീർ-കന്യാകുമാരിയാത്രയ്ക്കു മുന്നോടിയായി അദ്ദേഹം 2022 മാർച്ച് 11 ന് മഹാത്മജിയുടെ സമാധിസ്ഥാനമായ രാജ്ഘട്ടിൽ നിന്ന് ആരംഭിച്ച് 1100 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ച് ഏപ്രിൽ 14 ന് ഗുജറാത്തിലെ പോർബന്തർ ഗാന്ധി ആശ്രമത്തിലേക്കും ലോകപരിസ്ഥിതി ദിനമായ ജൂൺ 5-ന് തിരികെ രാജ്ഘട്ടിലുമെത്തിയിരുന്നു. ഈ യാത്രയിൽ 2200 കിലോമീറ്ററായിരുന്നു പിന്നിട്ടത്. യാത്രയിലുടനീളം അദ്ദേഹം വിവിധ കോളേജുകളും യൂണിവേർസിറ്റികളും സന്ദർശിച്ച് യുവാക്കളുമായി സംവദിച്ചു.
കാശ്മീർ-കന്യാകുമാരി സൈക്കിൾ യാത്രയിലും അദ്ദേഹം നിരവധി അധികാരികളുമായും വിദ്യാർത്ഥികളുമായും സംവദിക്കുകയുണ്ടായി. കൂടാതെ ഭാരതീയ വൈജ്ഞാനിക സമ്പ്രദായത്തിന് പ്രാധാന്യം നൽകുന്ന പുതിയ വിദ്യാഭ്യാസ പോളിസിയെ കുറിച്ചും നിരവധി സംവാദങ്ങൾ നടത്തി. ഇന്നലെ രാവിലെ സൈക്കിളിൽ കാസർകോട് എത്തിച്ചേർന്ന അദ്ദേഹത്തിന് സ്പിക്ക്മാക്കെ ചിന്മയ ചാപ്റ്ററിന്റെ നേത്യത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് ഒരുക്കിയത്. കൃശഗാത്രനായ കിരൺ സേഥ് ഗാന്ധിജിയുടെ ലളിത ജീവിതം സ്വജീവിതത്തിൽ പകർത്തിയ വ്യക്തിയാണ്.. നിരവധി ദേശീയ അന്തർദേശിയ പുരസ്‌ക്കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |