കണ്ണൂർ: തിരഞ്ഞെടുപ്പ് തീയതി പോലും ഉറപ്പാകും മുൻപ് ഇത്ര ചൂടേറിയ പോരാട്ടം ഇതാദ്യം. മൂന്നു മുന്നണി സ്ഥാനാർത്ഥികളും ഔദ്യോഗികമായി തന്നെ പ്രചാരണരംഗത്ത് നിറഞ്ഞു കഴിഞ്ഞു. നേരത്തേ ഇറങ്ങിയത് നല്ലതാണെന്നും കൂടുതൽ പേരെ കണ്ട് വോട്ട് ചോദിക്കാൻ സാധിക്കുമെന്നും പറയുമ്പോഴും ആവേശം ചോരാതെ ഇത്രയും നാളുകൾ മുന്നോട്ടുകൊണ്ടുപോകുകയെന്ന വെല്ലുവിളി നേതൃത്വങ്ങൾക്കുണ്ട്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണിപ്പോൾ കണ്ണൂരിൽ. സ്ഥാനാർത്ഥികളും ഒപ്പമുള്ളവരും വെയിലിൽ വാടിത്തുടങ്ങി. മണ്ഡലം കൺവൻഷനുകളുടെ തിരക്കാണിപ്പോൾ.ഇവ പൂർത്തിയാകുന്നതോടെ വെയിലു കൊണ്ട് വോട്ട് തേടണം.
പോരാടുന്നത് അതികായർ
കെ.പി.സി.സി. അദ്ധ്യക്ഷൻ സുധാകരൻ വീണ്ടും മത്സരത്തിനിറങ്ങുന്നതോടെ കണ്ണൂരിൽ സമീപകാല ചരിത്രത്തിലെ ഏറ്റവും കടുത്ത പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. സി.പി.എമ്മിന്റെ ഏറ്റവും സുശക്ത ഘടകമായ കണ്ണൂരിലെ ജില്ലാ സെക്രട്ടറിയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കിയതോടെയാണ് കെ.പി.സി.സി പ്രസിഡന്റ് തന്നെ വീണ്ടും എതിരാളിയായത്. എം.വി.ജയരാജൻ മണ്ഡലത്തിൽ പ്രചാരണത്തിൽ ഏറെ മുന്നിലാണ്. കെ.കെ ശൈലജ, പി.കെ.ശ്രീമതി, പി.പി.ദിവ്യ എന്നീ പേരുകളെ മറികടന്നാണ് ഒടുവിൽ ജില്ലാ സെക്രട്ടറിയ്ക്ക് തന്നെ നറുക്ക് വീണത്.
2019ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിൽനിന്ന് ജില്ലയിൽ സി.പി.എമ്മിനെ തിരിച്ചെത്തിച്ചതിൽ നിർണായക പങ്കുവഹിച്ചയാളാണ് ജയരാജൻ. 2019ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മട്ടന്നൂരിലും ധർമ്മടത്തും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ ലീഡ് കുറഞ്ഞപ്പോൾ തളിപ്പറമ്പിൽ സുധാകരനായിരുന്നു ലീഡ്. എം.വി.ജയരാജന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളിലൂടെയാണ് സി.പി.എം. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും മികച്ച വിജയം കൈവരിച്ചത്. കണ്ണൂരിലെ കോൺഗ്രസിൽ സുധാകരന് പകരമൊരാളില്ലെന്ന മുൻവിധിയോടെയാണ് സ്ഥാനാർത്ഥിപ്രഖ്യാപനത്തിലെത്തിയത്. ഇടതുകോട്ടകളിൽ സി.പി.എമ്മിന് കടുത്ത വെല്ലുവിളിയുയർത്താൻ സുധാകരനാകും. പലതവണ അത് അദ്ദേഹം തെളിയിച്ചിട്ടുണ്ടെന്നാണ് യു.ഡി.എഫ്. അവകാശപ്പെടുന്നത്.
കോൺഗ്രസ് പാളയം രഘുനാഥ്
ബി.ജെ.പി പാളയത്തിലെത്തിയിട്ട് അധികകാലമാകാത്ത എൻ.ഡി.എ സ്ഥാനാർത്ഥി രഘുനാഥ് കോൺഗ്രസിലെ വോട്ടിൽ കണ്ണുവെക്കുന്നുണ്ട്. ഓരോ നിയോജക മണ്ഡലത്തിലെയും പ്രമുഖവ്യക്തികളെയും ബലിദാനികളുടെ കുടുംബാംഗങ്ങളെയും സന്ദർശിച്ച് രാഷ്ട്രീയ സൗഹൃദം ശക്തമാക്കുകയാണ് എൻ.ഡി.എ. സ്ഥാനാർത്ഥി ബി.ജെ.പി വോട്ടുകൾക്കൊപ്പം കോൺഗ്രസിലെ വിമത വോട്ടുകളും പ്രതീക്ഷിക്കുന്നുണ്ട് ഇദ്ദേഹം. എല്ലാ മേഖലയിൽ നിന്നും തികച്ചും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നു സി.രഘുനാഥ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |