കാസർകോട്: മലേഷ്യൻ കമ്പനി സ്‌കീമെന്ന പേരിൽ മണിചെയിൻ കമ്പനി കാസർകോട് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് തട്ടിയെടുത്തത് 48 കോടിയോളം രൂപയാണെന്ന് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. ക്രിപ്റ്റോ കറൻസി ഇടപാടുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തെ തുടർന്ന് രണ്ട് യുവാക്കളെ തട്ടിക്കൊണ്ടിപോയ കേസിൽ ഏഴുപ്രതികൾ അറസ്റ്റിലായതോടെയാണ് മഞ്ചേശ്വരം കേന്ദ്രീകരിച്ച് നടത്തിയ മണിചെയിൻ തട്ടിപ്പു സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
മംഗളൂരു കെ.സി റോഡ്, ഹൊസങ്കടി എന്നിവിടങ്ങളിൽ നിന്നായി അഹമ്മദ് അഷ് റഫ്, സുഹൃത്ത് ജാവേദ് എന്നിവരെ തട്ടിക്കൊണ്ടപോയ സംഭവത്തിൽ കാസർകോട്, മഞ്ചേശ്വരം, ഉപ്പള സ്വദേശികളായ ഏഴുപേരാണ് അറസ്റ്റിലായിരുന്നത്. തട്ടിക്കൊണ്ടുപോകലിനിരയായ അഷ് റഫും ജാവേദും നിക്ഷേപതട്ടിപ്പുകമ്പനിയുടെ ഏജന്റുമാരായിരുന്നു.ഇവർ മുഖേന മണിചെയിൻ കമ്പനിയിൽ പണം നിക്ഷേപിച്ച മഞ്ചേശ്വരം അത്താവർ സ്വദേശി അഹമ്മദ് ഇക്ബാലിന് ഉദ്ദേശിച്ച ലാഭം കിട്ടാതിരുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകലിൽ കലാശിച്ചത്. അഹമ്മദ് ഇക്ബാൽ മഞ്ചേശ്വരം സ്വദേശി ഉമർ നൗഫലിന്റെ സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് അഹമ്മദ് അഷ് റഫിനെയും ജാവേദിനെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു. പൊലീസ് പിന്തുടർന്നതോടെയാണ് രണ്ടുപേരെയും വിട്ടയച്ചത്. ഈ കേസിലെ പ്രതികൾ പിടിയിലായതോടെയാണ് നിക്ഷേപതട്ടിപ്പും പുറത്തായത്.
നിക്ഷേപതുകയിൽ വൻ ലാഭം വാഗ്ദാനം ചെയ്താണ് മണിചെയിൻ കമ്പനി ഏജന്റുമാർ മഖേന നിരവധി പേരിൽ നിന്ന് പണം സ്വരൂപിച്ചത്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയായിരുന്നു ഇടപാട്. ഒരു ലക്ഷം രൂപക്ക് ഓരോ ദിവസം 450 രൂപ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ആദ്യം നിക്ഷേപിച്ചവർക്ക് ഇത്രയും തുക ലഭിച്ചതോടെ മറ്റുള്ളവരെയും ഏജന്റുമാരായി ചേർത്തു. ഇതോടെ നിക്ഷേപകരുടെ എണ്ണവും കൂടിവരികയായിരുന്നു. തട്ടിപ്പിനിരയായവരിൽ ഒരാളായ ഹൊസങ്കടി സ്വദേശി ഷെഫീഖിന്റെ പരാതിയിലാണ് നിക്ഷേപതട്ടിപ്പ് സംബന്ധിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പിന്നീട് അന്വേഷണചുമതല കാസർകോട് ഡിവൈ.എസ്.പി പി.പി സദാനന്ദൻ ഏറ്റെടുക്കുകയായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |