കണ്ണൂർ: ലോക്ക്ഡൗണിലായ സംസ്ഥാനത്തുനിന്ന് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതോടെ നിർമ്മാണമേഖല കടുത്ത സ്തംഭനത്തിലേക്ക്. മിക്ക ചെങ്കൽ പണകളും കരിങ്കൽ ക്വാറികളും തൊഴിലാളി ക്ഷാമത്തെ തുടർന്ന് അടച്ചിട്ടു.
ട്രെയിനുകൾ പലതും റദ്ദാക്കിയ സാഹചര്യത്തിൽ കിട്ടിയ ട്രെയിനുകളിൽ ഇവർ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തൊഴിലില്ലാതാകുന്ന സാഹചര്യത്തിൽ കേരളത്തിൽ തുടരുന്നതിലെ ആശങ്കയാണ് പലരെയും നാട്ടിലേക്കു മടങ്ങാൻ പ്രേരിപ്പിച്ചത്. ചെന്നൈ മെയിലിൽ നിരവധി പേരാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കണ്ണൂരിൽനിന്ന് സ്വന്തം നാടുകളിലേക്കു തിരിച്ചത്. ഇതിൽ കൂടുതലും ഒഡീഷ, ബംഗാൾ സ്വദേശികളാണ്. പഴയ ലോക്ക്ഡൗൺ കാലത്ത് നേരിട്ട പേടിപ്പിക്കുന്ന അനുഭവമാണ് പലരേയും മടങ്ങാൻ പ്രേരിപ്പിക്കുന്നത്. ചെന്നൈയിൽ നിന്ന് ട്രെയിനിലോ വാഹനത്തിലോ നാട്ടിലേക്കു മടങ്ങാനാണ് ഇവരുടെ ആലോചന.
വാക്സിനേഷൻ ലഭ്യമാക്കണം
ജില്ലയിലെ മിക്കയിടങ്ങളിലും ഏറെ വൃത്തിഹീനവും സൗകര്യമില്ലാത്തതുമായ സാഹചര്യങ്ങളിലാണ് അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ ഇവർക്ക് പ്രതിരോധ വാക്സിനേഷൻ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |