കണ്ണൂർ: കടൽ കലിതുള്ളിയതോടെ കണ്ണൂർ ജില്ലയിലെ തീര പ്രദേശങ്ങൾ പൂർണമായും ഭീതിയുടെ പിടിയിലായി. കൊവിഡ് മഹാമാരി ജീവന് ഭീഷണിവിതച്ച് പടർന്നുപിടിക്കുന്ന കാലമായതിനാൽ എങ്ങോട്ട് പോകണമെന്നറിയാതെ ആശങ്കയിലാണ് തീരവാസികൾ . പയ്യാമ്പലം, മുഴപ്പിലങ്ങാട്, മാട്ടൂൽ, കണ്ണൂർ സിറ്റി, പഴയങ്ങാടി, തലശേരി ഗോപാലപ്പേട്ട തുടങ്ങി കണ്ണൂർ ജില്ലയിലെ മിക്ക തീരഭാഗങ്ങളിലും കടൽ കലി പൂണ്ടുനിൽക്കുകയാണ്.
ചുഴലിക്കാറ്റിന് മുമ്പുള്ള സൂചനകൾ കണ്ണൂർ പയ്യാമ്പലം തീരത്ത് കാണാറുണ്ടെകിലും ഇന്നലെ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണെന്നാണ് നാട്ടുകാർ പറയുന്നത്. തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുകയാണ്. ഒരു മീറ്ററോളം ഉയരത്തിലാണ് തിരമാലകൾ പൊങ്ങിയത്. സഞ്ചാരികൾ കുളിക്കുകയും കാഴ്ചകൾ ആസ്വദിക്കുകയും ചെയ്യുന്ന പയ്യാമ്പലത്തെ തീരം ഏറെയും കടലെടുത്തു കഴിഞ്ഞു.
മുഴപ്പിലങ്ങാട് ബീച്ചിലാണ് രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെട്ടത്. ന്യൂമാഹിയിലും അഴിയൂരും ഉണ്ടായ കടൽക്ഷോഭത്തിൽ പത്ത് തോണികൾക്ക് കേടുപാടുപറ്റി.മുഴപ്പിലങ്ങാട് ഡ്രൈവിംഗ് ബീച്ച് പ്രദേശം ആറ് കിലോമീറ്റർ നീളത്തിലാണ് കടലെടുത്തത്. പടിഞ്ഞാറ് തെറിമ്മൽ മുതൽ എടക്കാട് ചിൽഡ്രൻസ് പാർക്ക് വരെയും ഏഴര പ്രദേശമായ ഏഴര ഹാർബർ ഉൾപെടുന്ന പ്രദേശത്തും കടൽ കവിഞ്ഞൊഴുകി.മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങൾ ബീച്ചിലേക്ക് കടന്നു പോകുന്നതിന് കടൽഭിത്തി മുറിച്ചിട്ടഭാഗങ്ങളിലൂടെയാണ് കടൽവെള്ളം അടിച്ച് കയറിയത്.ഇവിടെ കരക്ക് നിർത്തിയിട്ട ഏതാനും തോണികൾക്ക് കേടുപാടുകൾ പറ്റി.
മുഴപ്പിലങ്ങാട് ഏഴരയിൽ കടലാക്രമണത്തിൽ റോഡ് ഇടിഞ്ഞു. ഏഴര ഹാർബറിന് സമീപത്തെ ബീച്ചിലേക്ക് ഇറങ്ങുന്ന റോഡ് ഭാഗികമായി തകർന്നു. മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെയുള്ള കടലാക്രമണ പ്രദേശം തഹസിൽദാറുടെ നേതൃത്വത്തിൽ പൊലീസും ജനപ്രതിനിധികളും സന്ദർശിച്ചു.
ശക്തമായ മിന്നലും കാറ്റും കനത്ത നാശനഷ്ടമാണ് വരുത്തിയത്. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും ഇലക്ട്രോണിക്സ് സാധനങ്ങൾക്കും കേടുപാടുപറ്റി. മലയോരങ്ങളിൽ ശക്തിയായ കാറ്റിൽ ലക്ഷകണക്കിന് രൂപയുടെ കൃഷി നാശവുമുണ്ടായി. താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ട ലോറി ട്രാൻസ്ഫോമറിൽ ഇടിച്ചു കയറി. വെള്ളിയാഴ്ച വൈകിട്ട് ചെയ്ത മഴയെ തുടർന്നാണ് അപകടം.
തളാപ്പ് തുളിച്ചേരി ലെനിൻ നഗർ ഹൗസിംഗ് കോളനിയിൽ വിമുക്തഭടൻ മുരളീധരന്റെ വീടിന് മുകളിൽ മതിൽ വീണ്. ജനൽഗ്ലാസുകൾ കാർ എന്നിവ പൂർണ്ണമായും തകർന്നു. വാരംപുതുകുടിയിൽ നാരായണിയുടെ വീടിന് മുകളിൽ മിന്നൽ വീണ് നാശമുണ്ടായി. വീട്ടുപകരണങ്ങളടക്കം നശിച്ചു. മേയർ ടി.ഒ. മോഹനൻ നാശനഷ്ടം സംഭവിച്ച വീടുകളിൽ സന്ദർശനം നടത്തി.
കടലാക്രമണം രൂക്ഷമായ സാഹചര്യത്തിൽ കടലിലേക്ക് ഇറങ്ങരുതെന്ന് അധികൃതർ ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുമ്പെങ്ങും കാണാത്ത വിധത്തിലാണ് കടലാക്രമണം രൂക്ഷമായിട്ടുള്ളത്. തീരപ്രദേശങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചു വരികയാണ്-
ചാൾസൺ, ലൈഫ്‌ഗാർഡ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |