SignIn
Kerala Kaumudi Online
Friday, 26 April 2024 9.01 AM IST

അന്ന് തീപ്പൊരി പ്രസംഗത്തിലൂടെ വരവറിയിച്ചു; ഇന്ന് പറഞ്ഞത് നടപ്പിലാക്കി കൈയിലെടുത്തു

pinarayi

കണ്ണൂർ: രക്തം പുരണ്ട ഷർട്ടുമായി 1977 മാർച്ച് 30 ന് പിണറായി വിജയൻ നിയമസഭയിൽ നടത്തിയ പ്രസംഗം രാഷ്ട്രീയ കേരളം മറന്നിട്ടില്ല. ചരിത്രം തിരുത്തി പിണറായി രണ്ടാം തവണ മുഖ്യമന്ത്രിയാകുമ്പോൾ ഇരുത്തം വന്ന ഭരണതന്ത്രജ്ഞനെന്ന വിശേഷണം അദ്ദേഹത്തിന്റെ കുപ്പായത്തിൽ തുന്നിചേർത്തിട്ടുണ്ട് കേരളം.

അടിയന്തരാവസ്ഥ കാലത്ത് കൂത്തുപറമ്പ് എം..എൽ..എയായിരുന്നു പിണറായി വിജയൻ. അന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ നിയമസഭയിൽ ശക്തമായി പ്രതികരിച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് അറസ്റ്റിലായ അദ്ദേഹം കൂത്തുപറമ്പ് സ്റ്റേഷനിൽവച്ച് കൊടിയ മർദനങ്ങൾക്ക് ഇരയായി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പ്രതിപക്ഷ എം.എൽ.എമാരിൽ ഒരാളായിരുന്നു പിണറായി വിജയൻ.

'…… രണ്ടുപേർ ആദ്യറൗണ്ട് അടിച്ചു. രണ്ടുപേർ മാത്രമായിട്ട് അടിക്കുന്നത് പോരെന്ന് അവർക്ക് തോന്നിയിട്ടുണ്ടായിരിക്കാം. വലിയ ഒരു സംഘം പൊലീസുകാർ ലോക്കപ്പിനു മുമ്പിൽ നിൽക്കുന്നുണ്ട്. സി.ഐ അടക്കം മൂന്നാളുകൾ പിന്നീട് കടന്നുവന്നു. അങ്ങനെ അഞ്ചുപേരായി. തല്ലലിന്റെ മാതിരി പറയേണ്ട ആവശ്യമില്ലാല്ലോ?

ഏകദേശം കേരളത്തെപ്പറ്റി അറിയാവുന്നവർക്കൊക്കെ ഊഹിക്കാവുന്നതാണ്. അഞ്ചാളുകൾ ഇട്ടു തല്ലുകയാണ്. എല്ലാ രീതിയിലും തല്ലി. പല ഘട്ടങ്ങളിലായിട്ടു പല പ്രാവശ്യമായിട്ട് ഞാൻ വീഴുന്നുണ്ട്, എഴുന്നേൽക്കുന്നുണ്ട്. അവർ തല്ലുന്നതിനിടക്ക് പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്, 'നീ ആഫീസർക്കെതിരായി പറയുന്നുണ്ട്, മന്ത്രിക്കെതിരായി പറയുന്നുണ്ട്. അല്ലേടാ എന്നൊക്കെ. അതിനിടക്ക് തല്ലും നടന്നുകൊണ്ടിരിക്കുന്നു. പല പ്രാവശ്യം വീണു. പല പ്രാവശ്യം എഴുന്നേറ്റു. എഴുന്നേൽക്കാൻ കഴിഞ്ഞപ്പോഴൊക്കെ എഴുന്നേറ്റു. അവസാനം എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയായി. പൂർണമായിട്ടും വീണു.

എഴുന്നേൽക്കാതായതോടുകൂടി അവരെല്ലാവരും മാറിമാറി പുറത്തു ചവുട്ടി. എത്രമാത്രം ചവിട്ടാൻ കഴിയുമോ അത്രമാത്രം ചവിട്ടി. അഞ്ചാളുകൾ മാത്രമേ തല്ലിയുള്ളു. അവർ ക്ഷീണിക്കുന്നതുവരെ തല്ലി. പതിനഞ്ചു ഇരുപതുമിനിട്ടു സമയം. എന്നിട്ട് അവർ പോയി. …'

കേരള നിയമസഭാ രേഖകളിൽ രേഖപ്പെടുത്തപ്പെട്ട പിണറായിയുടെ പ്രസംഗം ഇന്നും കേരളത്തിന്റെ ചരിത്ര രേഖകളിലുണ്ട്. ലോക്കപ്പിൽ വച്ച് തനിക്കു നേരിടേണ്ടി വന്ന മർദ്ദനത്തെ കുറിച്ച് അതിശക്തനായ മുഖ്യമന്ത്രി കെ.കരുണാകരന്റെ മുന്നിൽ വച്ച് പിണറായി നിയമസഭയിൽ വിവരിച്ചതിങ്ങനെ.

ഇന്ന് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്.നിർണായക തീരുമാനങ്ങളെടുത്ത് നടപ്പാക്കി എതിരാളികളെയും പാർട്ടിബന്ധുക്കളെയും ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന നേതാവായാണ് അദ്ദേഹം തിളങ്ങുന്നത്.

കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പിണറായി വിജയൻ പരോൾ ആവശ്യപ്പെട്ട് 1976 ൽ ആഭ്യന്തര വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിക്ക് എഴുതിയ കത്ത് ജയിൽ രേഖകളിൽ ഇന്നും ഒളിമങ്ങാതെ നിൽക്കുന്നുണ്ട്. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് പിണറായി വിജയൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.