കണ്ണൂർ: ലോക്ക്ഡൗൺ വീണ്ടും നീളുന്നതോടെ ചെറുകിട കർഷകർ കടുത്ത ദുരിതത്തിൽ. കർഷകരുടെ ഉത്പന്നങ്ങൾക്ക് വിപണിയില്ലാതായതും സർക്കാർ നിശ്ചയിച്ച തറവില കിട്ടാത്തതും ഇവരുടെ ദുരിതം ഇരട്ടിപ്പിക്കുന്നു. നേന്ത്രവാഴ കർഷകർ അടക്കം വിളവെടുക്കുന്ന ഈ സമയത്ത് വിപണിയില്ലാതായതോടെ വലിയ പ്രതിസന്ധിയിലാണ്. അതോടൊപ്പം തന്നെ വില ഗണ്യമായി കുറയുകയും ചെയ്തു.
ഒരു വേള 50 രൂപ വരെ എത്തിയിരുന്ന വിലയിപ്പോൾ 25ൽ താഴെയാണ്. അതിനിടെ കർഷകരെ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച താങ്ങുവില കർഷകർക്ക് ലഭിക്കുന്നില്ലന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ നവംബറിൽ കർഷകരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീടത് ഡിസംബറിലേക്ക് മാറ്റി.
ഡിസംബറിൽ ചില കർഷകർക്ക് ലഭിച്ചതല്ലാതെ നിരവധി പേർ ഇപ്പോഴും പണം ലഭിക്കാത്തവരാണ്.
വാഴ, മരച്ചീനി, പൈനാപ്പിൾ, പാവക്ക, വെള്ളരി, പയർ, കുമ്പളം തുടങ്ങിയ ഇനങ്ങൾക്കാണ് സർക്കാർ തറ വില പ്രഖ്യാപിച്ചിരുന്നത്. നേന്ത്രക്കായയ്ക്ക് 30 രൂപയായിരുന്നു തറവില. ഹോട്ടി കോർപ്പ് സംഭരിച്ച ഉത്പന്നങ്ങളുടെ വിലയും ആറുമാസമായി മുടങ്ങിക്കിടക്കുകയാണ്.
കനത്തമഴയും ചതിച്ചു
കൊവിഡിനു പിന്നാലെവന്ന കനത്തമഴയും കർഷകർക്ക് വിനയായി. തെങ്ങിന് മണ്ഡരിയും കമുങ്ങിന് മഹാളിയും കുരുമുളകിന് ദ്രുതവാട്ടവും പടർന്നുപിടിച്ചതോടെ മലയോരത്തെ കൃഷിയിടങ്ങൾ വിളകളുടെ ശവപറമ്പായി. എടുത്ത കടം തിരിച്ചടക്കേണ്ടതെങ്ങനെയെന്ന ആധിയിൽ ആത്മഹത്യാ വക്കിലാണ് മിക്ക കർഷകരും. തെങ്ങിന് കൂമ്പുചീയലും ആരംഭിച്ചിട്ടുണ്ട്. സ്വതവേയുള്ള വിലത്തകർച്ചയ്ക്ക് പിന്നാലെയാണ് മഴ മൂലമുള്ള രോഗബാധ വ്യാപകമായത്.
പലയിടത്തും തെങ്ങിൻ തോട്ടങ്ങളും കവുങ്ങിൻ തോട്ടങ്ങളും പൂർണമായും നശിച്ചിരിക്കുകയാണ്.
കണ്ണൂർ ജില്ലയിലെ ഇരിട്ടി, ആറളം, പയ്യാവൂർ, ആലക്കോട് ഭാഗങ്ങളിലാണ് തെങ്ങുകൾക്ക് കൂടുതലായും രോഗബാധയുണ്ടായിരിക്കുന്നത്. കാസർകോട് ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളായ പാണത്തൂർ, ചിറ്റാരിക്കാൽ, ബളാൽ, കുറ്റിക്കോൽ, ബന്തടുക്ക, പനത്തടി തുടങ്ങിയ പ്രദേശങ്ങളിലാണ് കവുങ്ങിൽ മഹാളിരോഗം രൂക്ഷമായത്. മൂപ്പെത്താത്ത അടക്കകൾ പൊഴിഞ്ഞുവീഴുകയാണ്.കാർഷികമേഖലയിലെ തിരിച്ചുവരവിന് വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ.
ഇനി കാലവർഷം ശക്തമായാൽ സ്ഥിതി ഇതിലും ഗുരുതരമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |