വിപണിയിലിറക്കുന്നത് 21 തരം
കണ്ണൂർ: കൊവിഡിലും പെരുമഴയിലും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ആദിവാസി വിഭാഗത്തിന് സംരക്ഷണത്തിന്റെ കൂടചൂടി കുടുംബശ്രീ. ആറളം പട്ടികവർഗ്ഗ കോളനിയിലെ വനിതകൾക്കാണ് കുടുംബശ്രീ ജില്ലാ മിഷൻ കുട നിർമ്മാണത്തിൽ പരിശീലനം നൽകിയത്.
ആറളം ഫാമിലെ ട്രൈബൽ കുടുംബങ്ങൾ ഉപജീവന മാർഗമായി കൂടുതലും ആശ്രയിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയെയാണ്. ഇതു പൂർത്തിയായതോടെയാണ് കുടനിർമ്മാണത്തിലേക്ക് തിരിഞ്ഞത്.
ആദ്യ ഘട്ടത്തിൽ 21തരത്തിൽപെട്ട 5000 കുടകളാണ് വിപണിയിലിറക്കുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു വീടുകളിൽ ആണ് കുടുനിർമ്മാണം നടത്തുന്നത്. കുടുംബശ്രീയുടെ സ്പെഷ്യൽ പ്രൊജക്റ്റ് ഓഫീസ് ജീവനക്കാരും അനിമേറ്റർമാരും സംരംഭകർ നിർമ്മിച്ച കുടകൾ വീടുകളിൽ നിന്നും ശേഖരിച്ച് ഫാമിലെ ഓഫീസിൽ എത്തിക്കുകയും തുടർന്ന് പൊതുജനങ്ങൾക്കായി വിപണന കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നത്. എല്ലാ കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിലും ആദി കുട ലഭിക്കും. .
ആദി കുടകളുടെ വിപണനോദ്ഘാടനം ഡോ. വി ശിവദാസൻ എം.പി നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയായി. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. നിള യൂണിറ്റ് സെക്രട്ടറി വി.ആർ.സുനിത, പ്രസിഡന്റ് ശുഭ ബിനു , ലോട്ടസ് യൂണിറ്റ് സെക്രട്ടറി സി.കെ. സിനി, പ്രസിഡന്റ് പി.ഗീത എന്നിവർ കുടനിർമ്മാണത്തിന് നേതൃത്വം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വത്സമ്മ, സി.ഡി.എസ് ചെയർപേഴ്സൺ സിൽവി ജോർജ്, വാർഡ് മെമ്പർ മിനി ദിനേശൻ , കെ.എൻ. നൈൽ എന്നിവർ പ്രസംഗിച്ചു.
മാർച്ച് പകുതിയോടു കൂടി തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ ദിനം പൂർത്തിയായതോടെ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് ഉപജീവന മാർഗ്ഗം എന്ന നിലയിലാണ് ജില്ലാമിഷൻ കുടനിർമ്മാണവുമായി മുന്നോട്ടു വന്നത്. രണ്ട് ഘട്ടപരിശീലനം 28 ട്രൈബൽ വനിതകൾക്ക് നൽകി. 10 പേരടങ്ങുന്ന രണ്ട് സംരംഭങ്ങൾ സി .ഡി .എസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എം. സുർജിത്, കോഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |