പുതിയ സർക്കാരിൽ പ്രതീക്ഷ
കാസർകോട്: പൊലീസ് വകുപ്പിൽ പി .എസ് .സി വഴി നേരിട്ട് എസ് .ഐമാരായി ജോലിക്ക് കയറുന്നവർക്ക് അർഹതപ്പെട്ട പ്രമോഷൻ യഥാസമയത്ത് നൽകുന്നില്ലെന്നാണ് ആക്ഷേപം. പി .എസ് .സി റാങ്ക് ലിസ്റ്റ് വഴി 2003 വർഷത്തിലാണ് മൂന്ന് ബാച്ചുകളിലായി 500 ഓളം എസ്.ഐമാരെ നേരിട്ട് നിയമിച്ചത്. 17 വർഷം കഴിഞ്ഞിട്ടും ഇവരിൽ മൂന്നിലൊന്ന് ഉദ്യോഗസ്ഥരും ഉദ്യോഗക്കയറ്റം കിട്ടാതെ അവഗണനയിലാണ്.
ഇവരിൽ ഭൂരിഭാഗം ഉദ്യോഗസ്ഥരും സർവ്വീസിൽ കയറുമ്പോൾ ഉണ്ടായിരുന്ന പൊലീസ് സ്റ്റേഷൻ എസ് .എച്ച്. ഒ ചുമതലയിൽ തന്നെയാണ് ഇപ്പോഴും തുടരുന്നത്. അതിനിടയിൽ പി .എസ് .സി ലിസ്റ്റിലെ ആദ്യ റാങ്ക് നമ്പരിൽ ഉള്ളവർക്ക് കുറച്ച് പേർ വളരെ പെട്ടെന്ന് സി.ഐയും പിന്നിട് ഡിവൈ. എസ്. പിയുമായി പ്രമോഷൻ ലഭിച്ചു. ഒരേ സമയം പരിശീലനം പൂർത്തിയാക്കിയവർ ഒരേ സമയം എസ് .ഐ ആയും സി .ഐ ആയും ഡിവൈ.എസ്. പി ആയും ജോലി ചെയ്യേണ്ടി വരുന്നത് ഭൂരിപക്ഷം പേരിലും നിരാശക്കിടയാക്കിയിട്ടുണ്ട്. ഇപ്പോൾ 17 വർഷം സർവ്വീസ് പൂർത്തിയാക്കിയ സി.ഐ ആയി ജോലി ചെയ്യുന്ന എല്ലാവർക്കും ഡിവൈ. എസ് .പി റാങ്കിലുള്ള ഹയർ ഗ്രേഡ് ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും അതിന് ആനുപാതികമായ പ്രൊമോഷൻ അനുവദിച്ചു കിട്ടാത്തതാണ് ഈ നിരാശയ്ക്ക് കാരണം.
ഹയർ ഗ്രേഡ് ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥർ ആയതിനാൽ ഇവർക്ക് പ്രമോഷൻ നല്കുന്നത് വഴി സർക്കാരിന് യാതൊരു വിധ സാമ്പത്തിക ബാധ്യതയും ഉണ്ടാകില്ലെന്ന് ബോദ്ധ്യമായിട്ടും സേനയിൽ ഇരട്ടനീതിയാണ്. നേരത്തെ ഉണ്ടായിരുന്ന സർക്കിൾ ഓഫീസ് പുന:സ്ഥാപിച്ച് പ്രമോഷനാകുന്ന ഡിവൈ എസ് പി മാരെ അവിടെ നിയമിച്ച് രണ്ടോ മൂന്നോ സ്റ്റേഷനുകളുടെ സൂപ്പർവൈസറി ഓഫീസറായി നിയമിച്ചാൽ സ്റ്റേഷനുകളെ മികച്ച രീതിയിൽ മേൽനോട്ടം വഹിക്കാനും സേവനങ്ങൾ ലഭ്യമാക്കാനും സാധിക്കും.
സിവിൽ പൊലീസിൽ പ്രമോഷൻ മുറയ്ക്ക്
അതേ സമയം പൊലീസ് വകുപ്പിൽ ഒരു സിവിൽ പൊലീസ് ഓഫിസർ ആയി നിയമിതരാകുന്ന ഉദ്യോഗസ്ഥർക്ക് സമയക്രമമനുസരിച്ച് സിനിയർ സിവിൽ പൊലീസ് ഓഫീസർ ഗ്രേഡ് എ.എസ്.ഐ; ഗ്രേഡ് എസ്.ഐ എന്നിങ്ങനെയുള്ള പ്രൊമോഷൻ കൃത്യമായി ലഭിക്കുന്നുണ്ട്. നേരിട്ട് നിയമിതരാകുന്ന എസ് .പി റാങ്കിലുള്ളവർക്കും സമയ ബന്ധിത പ്രൊമോഷൻ ലഭിക്കുന്നുണ്ട്. എന്നാൽ എസ്.ഐമാരായി സർവീസിൽ കയറുന്ന ബഹുഭൂരിപക്ഷം ഉദ്യോഗസ്ഥരും ഒറ്റ പ്രമോഷൻ വാങ്ങി സർവിസിൽ നിന്ന് വിരമിക്കേണ്ട അവസ്ഥയാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |