പിലാത്തറ: പിലാത്തറയ്ക്ക് ആ പേരുവീഴാൻ ഇടയാക്കിയ പ്ളാവിന്റെ തറയിൽ നാട്ടുകാർ നട്ട പ്ളാവും വീണു. റോഡ് വികസനത്തിനായി വെട്ടിമാറ്റുന്നതിന് മുമ്പാണ് കാലവർഷത്തിൽ പ്ളാവ് കടപുഴകിയത്. പിലാത്തറയ്ക്ക് ആ പേര് വരാൻ കാരണമായ പ്ലാത്തറയിൽ ഓട്ടോ ടാക്സി തൊഴിലാളികൾ നട്ടുവളർത്തിയ പ്ലാവാണ് ഇന്നലെ വീശിയടിച്ച കാറ്റിൽ നിലംപൊത്തിയത്.
പിലാത്തറ- മാതമംഗലം റോഡിൽ ദേശീയപാതയോരത്ത് നേരത്തെയുണ്ടായിരുന്ന കൂറ്റൻ പ്ലാവും തറയും കണ്ടാണ് ആളുകൾ ഈ നാടിനെ പ്ലാത്തറയെന്നും പിന്നീട് പിലാത്തറയെന്നും വിളിച്ചുതുടങ്ങിയത്. ഈ പ്ലാവും തറയും പിന്നീട് മാതമംഗലം റോഡ് വികസിച്ചപ്പോൾ ഇല്ലാതായി. ടൗണിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ പത്ത് വർഷം മുമ്പാണ് പുതിയ പ്ലാവ് നട്ടുപിടിപ്പിച്ച് സംരക്ഷിച്ചുവന്നത്. നിറയെ ചക്കകളുമായി പിലാത്തറയിൽ എത്തുന്നവരെ സ്വാഗതം ചെയ്തിരുന്ന പ്ലാവ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുനീക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. പ്ലാവിനെ ശാസ്ത്രീയ രീതിയായ ട്രീ ട്രാൻസ്‌പ്ലാന്റേഷൻ മുഖാന്തരം മറ്റൊരിടത്തേക്ക് മാറ്റിനടണമെന്ന ചർച്ചകൾ നടക്കുന്നതിനിടയിലാണ് പ്രകൃതി തന്നെ തിരിച്ചെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |