കേളകം: പതിനെട്ടുവർഷത്തോളമായി എച്ച്. ഐ.വി ബാധിതരെന്ന പേരിൽ നാട് അകറ്റി നിർത്തിയ കൊട്ടിയൂരിലെ രമയുടെയും മക്കളായ അക്ഷരയുടെയും അനന്തുവിന്റെയും ദുരിതജീവിതമറിഞ്ഞ് കേളകം ജനമൈത്രി പൊലീസ് എത്തി. ബിരുദപഠനം പൂർത്തിയാക്കിയ മക്കൾക്ക് ഒരു ജോലി നൽകണമെന്ന രമയുടെ അഭ്യർത്ഥനയറിഞ്ഞ് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അടക്കമുള്ളവർ ഇടപെട്ടതിനു പിന്നാലെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്. ശ്രീജിത്ത് നിർദ്ദേശിച്ചതനുസരിച്ചാണ് കേളകം പൊലീസ് ഇൻസ്പെക്ടർ എ. വിപിൻ ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ വീട്ടിലെത്തിയത്.
ജോലി തരാൻ തയ്യാറായ സന്നദ്ധസംഘടനകളുമായും സ്വകാര്യസ്ഥാപനങ്ങളുമായും ചർച്ച ചെയ്ത ശേഷം ആവശ്യമായതു ചെയ്യുമെന്നു പൊലീസ് രമയോടു പറഞ്ഞു. വെല്ലുവിളികളെ അതിജീവിച്ച് അക്ഷരയും അനന്തുവും ബിരുദം നേടിയെങ്കിലും ഒരു തൊഴിൽ ഇതുവരെ ലഭിച്ചില്ല. വർഷങ്ങളായി യാതൊരു തൊഴിലിനും പോകാൻ സാധിക്കാതെ സുമനസുകളുടെ സഹായത്താൽ ജീവിതം ഇതുവരെ എത്തിച്ചുവെന്നും ഇനിയും ഒരു സുരക്ഷിതമായ ജോലി ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നും രമ പൊലീസിനോട് പറഞ്ഞു. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കാരുണ്യം തേടുകയാണ് തങ്ങളെന്നും രമ പറഞ്ഞു.
മറക്കാമോ ഈ അമ്മയെയും മക്കളെയും
വർഷങ്ങൾക്ക് മുമ്പ് കൊട്ടിയൂർ അമ്പലക്കുന്ന് കൊറ്റംചിറയിൽ താമസിക്കുന്ന രമയുടെ മക്കളായ അക്ഷരയും അനന്തുവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഭർത്താവ് ഷാജിയിൽനിന്നാണ് രമയ്ക്ക് എച്ച്.ഐ.വി. ബാധ ഉണ്ടായത്. അതുവഴി മൂന്ന് മക്കളിൽ ഇളയവരായ രണ്ടുപേർക്കും രോഗം ബാധിച്ചു. കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കാതെ പ്രതിഷേധിക്കുന്ന മറ്റു രക്ഷിതാക്കളുടെ മുന്നിൽ മക്കളെയും ചേർത്തുപിടിച്ച് നിൽക്കുന്ന രമയുടെ ചിത്രം ഒന്നരപ്പതിറ്റാണ്ട് മുമ്പ് എച്ച്.ഐ.വി. ബാധിതർക്കുനേരേയുള്ള സമൂഹ മനോഭാവത്തിന്റെ നേർസാക്ഷ്യമായിരുന്നു.
ബി.എസ്‌സി. സൈക്കോളജി ബിരുദമുണ്ട് അക്ഷരയ്ക്ക് . അനന്തു ബി.കോം. പൂർത്തിയാക്കി. രോഗബാധയില്ലാത്ത മൂത്തമകൾ ആതിര എം.ടെക് ബയോടെക്നോളജിയിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്. 2017-ൽ എം.ടെക്. പാസായി. ആതിര എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ അഭിമുഖത്തിൽ സെലക്‌ഷൻ ലിസ്റ്റിൽ ഒന്നാമതെത്തിയെങ്കിലും ജോലി ലഭിച്ചില്ല. മറ്റു പല സ്ഥലങ്ങളിലും സമാന അനുഭവം. ഒടുവിൽ കഴിഞ്ഞവർഷം പി.എസ്.സി, ബാങ്ക് കോച്ചിംഗിന് പോയിത്തുടങ്ങി.
രമയ്ക്കും കുടുംബത്തിനും ജോലി നൽകുന്ന കാര്യം സർക്കാർ അനുഭാവപൂർവ്വം ഇടപെടും. പൊലീസ് റിപ്പോർട്ടും മറ്റും വരട്ടെ
ആർ.ബിന്ദു ഉന്നതവിദ്യാഭ്യാസ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |