നിർമാണച്ചെലവ് 113 കോടി
മട്ടന്നൂർ: ഉത്തര മലബാറിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന് പ്രതീക്ഷ നൽകി കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ പഴശ്ശി സാഗറിൽ നിർമ്മാണം ദ്രുതഗതിയിൽ. പ്രദേശത്തെ കുറ്റൻപാറ നീക്കം ചെയ്ത് ഏറെ ശ്രമകരമായ തുരങ്കനിർമ്മാണം പൂർത്തിയാക്കി. 245 മീറ്റർ നീളത്തിൽ മൂന്ന് ശാഖകളുള്ള തുരങ്കമാണ് കരിങ്കൽ പാറ തുരന്ന് നിർമ്മിച്ചത്.
തൊട്ടടുത്തുള്ള പ്രദേശങ്ങളിലെ വീടുകൾക്കോ പഴശ്ശി അണക്കെട്ടിന്റെ സുരക്ഷയെയോ ബാധിക്കാതെയാണ് പാറ നീക്കം ചെയ്തത്. പാറ നീക്കം ചെയ്യുന്നതിന് കെ.എസ്.ഇ.ബിക്ക് ബംഗളൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിസത്തിലെ ശാസ്ത്രജ്ഞരുടെ സഹായം ലഭിച്ചിരുന്നു . അണക്കെട്ടിനോട് ചേർന്നഭാഗത്ത് ഭൂപ്രതലത്തിൽ നിന്ന് ഉയർന്നുനില്ക്കുന്ന കൂറ്റൻ പാറയും നിർമ്മാണ മേഖലയിൽ പരന്നു കിടക്കുന്ന 46 എം. ക്യുബ് പാറയുമാണ് നീക്കിയത്. പാറ തുരക്കൽ യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത ശേഷം പ്രത്യേക സ്‌ഫോടക വസ്തു ഉപയോഗിച്ച് വലിയ ശബ്ദവും ഭൂമിക്ക് വലിയ ആഘാതവും ഉണ്ടാക്കാതെ പൊട്ടിച്ചെടുക്കുകയായിരുന്നു.
ചെന്നൈയിലെ ആർ.എസ് ഡെവലപ്പേഴ്സാണ് സിവിൽ പ്രവൃത്തികളുടെ കരാർ ഏറ്റെടുത്തത്. പവർ ഹൗസ്, ഇലക്ട്രോ–മെക്കാനിക്കൽ പ്രവൃത്തികൾ ഉടൻ തുടങ്ങും. പവർഹൗസിലെ ഇലക്ട്രിക്കൽ പ്രവൃത്തികൾ ഉടൻ ആരംഭിക്കും. കിർലോസ്‌കർ ബ്രദേഴ്സിനാണ് കരാർ. 2023 ജനുവരിയിൽ കമ്മിഷൻ ചെയ്യാനാകുന്നാണ് പ്രതീക്ഷ. ഉത്പാദിപ്പിക്കുന്ന വൈദ്യുതി മട്ടന്നൂർ– കുയിലൂർ 33 കെ.വി ലൈനിലൂടെ വിതരണം ചെയ്യും.
ഉത്പാദനം 7.5 മെഗാവാട്ട്
പഴശ്ശി ഡാമിന്റെ വലതുകരയിൽ തുരങ്കം നിർമ്മിച്ച് ജലസംഭരണിയിലെ വെള്ളം ഒഴുക്കി മൂന്ന് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ച് 7.5 മെഗാവാട്ട് വെദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി. ഡാമിനോട് ചേർന്ന് ജലവിഭവ വകുപ്പിൽനിന്ന് മൂന്ന് ഹെക്ടറാണ് പഴശ്ശി സാഗറിന് വിട്ടുകിട്ടിയത്. 15 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ വിഭാവനം ചെയ്ത് രൂപകൽപ്പന ചെയ്ത പദ്ധതി ഡാമിന്റെ സുരക്ഷ മുൻനിർത്തി 7.5 മെഗാവാട്ടായി പുനർനിർണയിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |