SignIn
Kerala Kaumudi Online
Friday, 26 April 2024 1.06 PM IST

ഷിംജിത്തിന്റെ തൊടിയിലുണ്ട് സുഗന്ധം പരത്തും 35 ഇനം തുളസികൾ

shimjith
തന്റെ തുളസിത്തോട്ടത്തിൽ ഷിംജിത്ത്

മൂന്ന് വ്യത്യസ്ത സുഗന്ധങ്ങളുമായി ജൈവകം തുളസിയും

പേരാവൂർ: വ്യത്യസ്തങ്ങളായ സുഗന്ധം പടർത്തുന്ന മുപ്പത്തഞ്ചോളം തുളസികളെ നട്ടു പരിപാലിക്കുകയാണ് തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്ത്. പരമ്പരാഗതമായ കാർഷിക വിളകളും ഔഷധസസ്യങ്ങളും സംരക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് വ്യത്യസ്ത സുഗന്ധങ്ങളുള്ള അമ്പതോളം തുളസികൾ ഉണ്ടെന്ന് കൃഷി ഓഫീസറിൽ നിന്നുമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടയിലാണ് പല സ്ഥലങ്ങളിൽ നിന്നുമായി ഇവ ശേഖരിച്ചത്.

കൃഷ്ണ തുളസിയും കരിംതുളസിയും മാത്രമുണ്ടായിരുന്ന ഷിംജിത്തിന്റെ ഔഷധ തോട്ടത്തിൽ ഇപ്പോൾ ഇഞ്ചിയുടെ മണമുള്ള ഇഞ്ചിത്തുളസി, ചന്ദനമണമുള്ള തുളസി, പാൽ മണമുള്ള പാൽത്തുളസി, മസാല മണമുള്ള ബേസിൽ തുളസി, ചെറുതായിരിക്കുമ്പോഴേ പൂക്കുന്നതും നല്ല സുഗന്ധമുള്ളതുമായ ചെറുതുളസി, വിക്സിന്റെ മണമുള്ള തുളസി, പച്ചമഞ്ഞളിന്റെ മണമുള്ള തുളസി, മസാലയ്ക്ക് പകരം കറികളിലുപയോഗിക്കാവുന്ന മസാല തുളസി, കട്ടൻ ചായയിൽ ഉപയോഗിക്കാവുന്ന പുൽത്തൈലത്തിന്റെ ഗന്ധമുള്ള തുളസി, കാട്ടുതുളസി, സൂര്യ തുളസി, ചെന്നിക്കുത്തിന് ഉപയോഗിക്കാവുന്ന വട്ടത്തുളസി, വിളക്ക് തിരിക്ക് പകരം പിരിച്ച് കത്തിക്കാവുന്ന അഗ്നിപുത്രി തുളസി, മധുരത്തിന് പകരമായി ചായയിൽ ഉപയോഗിക്കാവുന്ന മധുര തുളസി തുടങ്ങി മുപ്പത്തിയഞ്ചോളം തുളസികൾ വളരുന്നു. ഇതിനിടയിൽ ഷിംജിത്ത് ജൈവകം എന്ന പേരിൽ മാറി മാറി വരുന്ന മൂന്ന് സുഗന്ധങ്ങളുള്ള ഒരു തുളസിയും വികസിപ്പിച്ചെടുത്തു.

നല്ലത്തിരണ്ടുകാരനായ ഷിംജിത്ത് മുഴുവൻ സമയ കൃഷിക്കാരനാണ്. 25 വർഷമായി ഈ രംഗത്തുള്ള ഷിംജിത്ത് ജൈവകൃഷിയിലേക്ക് തിരിഞ്ഞിട്ട് ഒമ്പത് വർഷവും. ഔഷധ കൃഷിയിലേക്ക് ശ്രദ്ധയൂന്നിയിട്ട് ഏഴു വർഷവുമായി.
തുളസികൾക്ക് പുറമെ വ്യത്യസ്ത ഇനം മഞ്ഞൾ, 13 തരം കറ്റാർവാഴകൾ എന്നിവയോടൊപ്പം അന്യം നിന്നുപോകുന്ന നാടൻ നെൽവിത്തുകളുടെ അപൂർവ്വമായ ശേഖരവും ഷിംജിത്തിന്റെ കൃഷിയിടത്തിലുണ്ട്.

അഞ്ചേക്കർ കൃഷിസ്ഥലത്തെ രണ്ടേക്കറിലും ഔഷധ കൃഷിയാണ്. വിത്തുകളും തൈകളും വിറ്റുകിട്ടുന്ന പണം കൃഷി ചെലവിനായി ഉപയോഗിക്കുന്നു. പത്താംക്ലാസ് വിദ്യാർത്ഥിയായ മകൻ ആദി കിരണും എട്ടാംക്ലാസിൽ പഠിക്കുന്ന മകൾ ആദി സൂര്യയും അച്ഛനെ സഹായിക്കാൻ ഒഴിവു സമയങ്ങളിൽ ഒപ്പമുണ്ട്.

അംഗീകാരമായി അവാർഡുകൾ

സംസ്ഥാന വനം വകുപ്പിന്റെ വനമിത്ര അവാർഡ്

സംസ്ഥാന സർക്കാറിന്റെ അക്ഷയ ശ്രീ ജൈവകർഷക പുരസ്‌കാരം, പ്രകൃതി മിത്ര പുരസ്‌കാരം

ജൈവ വൈവിദ്ധ്യ ബോർഡിന്റെ മികച്ച കർഷകനുള്ള അവാർഡ്

ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്നത് രോഗ പ്രതിരോധത്തിനോടൊപ്പം തന്നെ രോഗാവസ്ഥയിലും ഗുണകരമാണ്. തുളസികൾ നട്ടുവളർത്തുന്നത് പനിയും ജലദോഷവുമൊക്കെ വരുന്ന സമയത്ത് പല രീതിയിലും നമുക്ക് പ്രയോജനപ്പെടുത്താം.

ഷിംജിത്ത് തില്ലങ്കേരി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.