കണ്ണൂർ: ഈമാസം അവസാനത്തോടെ അഴീക്കൽ തുറമുഖത്ത് ചരക്കു കപ്പൽ എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർ കോവിൽ. അഴീക്കൽ പോർട്ട് സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 20ന് കൊച്ചിയിലെത്തുന്ന കപ്പലാണ് അവിടെ നിന്ന് ബേപ്പൂർ വഴി അഴീക്കലിലെത്തുന്നത്. അഴീക്കലിലേക്ക് ചരക്ക് സർവീസ് നടത്തുന്നതിന് താൽപര്യമറിയിച്ച് അഞ്ചു കമ്പനികൾ മുന്നോട്ടുവന്നിട്ടുണ്ടെന്നും അവരുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ചരക്കുകപ്പലും തുടർന്ന് യാത്രാ കപ്പലും അഴീക്കലിൽ എത്തിക്കാനാണ് സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. മികച്ച അന്താരാഷ്ട്ര തുറമുഖമായി അഴീക്കലിനെ മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനായി കഴിഞ്ഞ സർക്കാർ 3600 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി കാരണം ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അൽപം മന്ദഗതിയിലാണെങ്കിലും കൂടുതൽ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിന്റെ വികസനത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. ഒരു മാസത്തിനകം അഴീക്കലിൽ കസ്റ്റംസ് ഓഫീസ് സ്ഥാപിക്കും. എമിഗ്രേഷൻ ഓഫീസ് തുടങ്ങുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശം നൽകി.
നീക്കം ചെയ്യുന്ന മണൽ കരയിലേക്ക് മാറ്റും
നിലവിൽ ഡ്രഡ്ജിംഗ് ചെയ്ത മണൽ കടലിലേക്ക് തന്നെ തള്ളുന്നതിനാൽ അവ വീണ്ടും ബാർജിൽ തിരികെയെത്തുന്ന പ്രശ്നം നിലവിലുണ്ട്. അത് പരിഹരിക്കുന്നതിന് നീക്കം ചെയ്യുന്ന മണൽ കരയിലേക്ക് മാറ്റി, അനുയോജ്യമായ സ്ഥലത്ത് സൂക്ഷിക്കുന്നതിനുള്ള സാധ്യതകൾ ആരായുമെന്നും മന്ത്രി പറഞ്ഞു. കടലിൽ നിന്നെടുക്കുന്ന മണൽ സംസ്‌കരിക്കുന്നതിനുള്ള സംവിധാനം ഒരുക്കുന്ന കാര്യം പഞ്ചായത്തുമായി സംസാരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ വേഗത്തിൽ തന്നെ തീരുമാനമെടുക്കും. ഡ്രഡ്ജിംഗ് യന്ത്രത്തിന്റെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനായി മുംബൈയിൽ നിന്ന് ടെക്നീഷ്യൻമാരെ എത്തിച്ചതായും അദ്ദേഹം അറിയിച്ചു.
തുറമുഖവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടെയും ഉദ്യോസ്ഥരുടെയും യോഗവും അഴീക്കലിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |