കൊട്ടിയൂർ: എടവമാസത്തിലെ ചോതിനാൾ മുതൽ മിഥുനത്തിലെ ചിത്ര നാൾവരെ നടന്നുവന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് ഇന്നലെ നടന്ന തൃക്കലശാട്ടത്തോടെ പരിസമാപ്തി. അക്കരെ കൊട്ടിയൂർ സന്നിധിയിലെ സ്വയംഭൂവിൽ നടന്ന കളഭാഭിഷേകത്തോടെയാണ് 28 നാളുകളിലായി നടന്നുവന്ന ഉത്സവം സമാപിച്ചത്.
ഇന്നലെ രാവിലെ വാകച്ചാർത്തോടു കൂടിയാണ് തൃക്കലശാട്ട ചടങ്ങുകൾക്ക് തുടക്കമായത്. സ്വയംഭൂവിന് സമീപത്തെ വിളക്കുകളിൽ നിന്നും തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ അണച്ചു. ഇതോടെ അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണച്ചശേഷം നമ്പീശൻ, വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലൂ തൂണുകൾ ഒന്നായി കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ ഇട്ടു. തുടർന്ന് തന്ത്രിമാരുടെ കാർമ്മികത്വത്തിൽ പെരുമാൾക്ക് കളഭാഭിഷേകം നടത്തി. ബ്രാഹ്മണരുടെ സമൂഹപുഷ്പാഞ്ജലിയും തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും കഴിഞ്ഞതിനു ശേഷം തീർത്ഥവും പ്രസാദവും ആടിയ കളഭവും പ്രസാദമായി നൽകി.
ഉത്സവാരംഭത്തിൽ വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നും എഴുന്നള്ളിച്ചുകൊണ്ടു വന്ന വാൾ തിരികെ മുതിരേരിയിലേക്ക് എഴുന്നള്ളിച്ചു. അതോടൊപ്പം തന്നെ ഭണ്ഡാരങ്ങളും അക്കരെ ക്ഷേത്രസന്നിധിയിൽ നിന്നും തിരിച്ചെഴുന്നള്ളിച്ചു. തുടർന്ന് അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി. ആചാര്യന്മാരിൽ ഒരാൾ 'യാത്രാബലി' നടത്തിയതോടെയാണ് മഹോത്സവച്ചടങ്ങുകൾക്ക് സമാപനമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |