കാസർകോട്: ജില്ലയിൽ പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങളുടെ ലേലത്തിന് മികച്ച പ്രതികരണം. പൊതു സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കുന്നതിന് കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന ഇലേലത്തിലൂടെ ഇതിനകം കൈമാറിയത് 227 വാഹനങ്ങൾ. റവന്യൂ വകുപ്പിൽ നിന്നും 205 വാഹനങ്ങളും പൊലീസ് സ്‌റ്റേഷനുകളിൽ നിന്ന് 22 വാഹനങ്ങളും വിറ്റു പോയി.
വിവിധ കേസുകളിൽപ്പെട്ട് പോലീസ് പിടിച്ചെടുത്ത 342 വാഹനങ്ങളും അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് കണ്ടു കെട്ടിയ 136 വാഹനങ്ങളും ഉൾപ്പെടെ 478 വാഹനങ്ങൾ ഇ ലേലം വഴി വിൽക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. 136 വാഹനങ്ങളുടെ ലേല നടപടികൾ അവസാന ഘട്ടത്തിലാണ്. വ്യക്തികളും സ്ഥാപനങ്ങളും ഇ ലേലത്തിൽ പങ്കെടുത്ത് വാഹനങ്ങൾ സ്വന്തമാക്കുന്നുണ്ട്. ചില വാഹനങ്ങളുടെ ഉടമകളും ലേലത്തിൽ പങ്കെടുക്കുന്നു.
പൊതു സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്ത് നീക്കം ചെയ്യാൻ സംസ്ഥാനത്താദ്യമായി ഇ-ലേലം നടത്തിയത് കാസർകോട് ജില്ലയാണ്.
ദുരന്തനിവാരണ നിയമം ഉപയോഗിച്ച്
ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ കൃത്യമായ ആസൂത്രണത്തോടെയാണ് ലേലം നടക്കുന്നത്. 2019 ലാണ് ജില്ലയിൽ പോലീസ് സ്റ്റേഷൻ വളപ്പിലുൾപ്പെടെ കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ ലേല നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ വർഷം അനധികൃത മണൽക്കടത്തുമായി ബന്ധപ്പെട്ട് സർക്കാരിലേക്ക് കണ്ടു കെട്ടിയ 213 വാഹനങ്ങളാണ് ലേലത്തിൽ വച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |