പറശ്ശിനിക്കടവ്: പാമ്പുകളെ സ്നേഹിച്ചും തലോടിയും സമയം ചിലവഴിക്കുന്നതിലാണ് റിയാസ് മാങ്ങാടിന് ആനന്ദം. രണ്ട് രാജവെമ്പാല ഉൾപ്പെടെ പതിനഞ്ച് ഇനം പാമ്പുകളുടെ ഇരുനൂറിലധികം പാമ്പുകളുള്ള സ്നേക്ക് പാർക്കിൽ പാമ്പുകളുടെ ഒരോ ചലനവും നീക്കവും റിയാസിന് മനപാഠമാണ്. പാർക്കിലെ രണ്ട് രാജവെമ്പാലയുടെ പൂർണ്ണ ഉത്തരവാദിത്വവും റിയാസിൽ ഭദ്രമാണ് .
മറ്റുള്ളവരെക്കാൾ കൂടുതൽ സമയം നിരീക്ഷിക്കുന്നതും ചിലവഴിക്കുന്നതും പാർക്കിലെ രാജാവിനെ പോലെ കഴിയുന്ന രാജവെമ്പാലയോടപ്പം തന്നെ. സാധാരണ പാമ്പുകൾ ഇരയെ പതുങ്ങിനിന്ന് ഇര തേടുമ്പോൾ രാജവെമ്പാല ഇരയെ നേരിട്ട് കീഴ്പ്പെടുത്തി ആഹാരമാക്കുന്നത് കൊണ്ട് തന്നെ രാജവെമ്പാലയുടെ കൂട് വൃത്തിയാക്കുന്നതും ആഹാരം കൊടുക്കുന്നതും ശ്രദ്ധയോടെ വേണമെന്ന് റിയാസ് ഓർമ്മപ്പെടുത്തുന്നു
വർഷത്തിലൊരിക്കൽ മുട്ടയിടുന്നവയാണ് രാജവെമ്പാലകൾ. രാജവെമ്പാലയെ മുട്ടയിടുന്നതിന് പച്ചില നിറച്ച പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റുകയാണ് പതിവ് . 2019 ലെ പ്രളയകാലത്ത് കൊട്ടിയൂരിലെ കാടിനോട് ചേർന്ന സ്ഥലത്ത് മുട്ടയിട്ട രാജവെമ്പാലയെയും 28 ഓളം മുട്ടകളും പ്രളയ കാലാവസ്ഥയെ അതിജീവിപ്പിച്ച് 26 ഓളം മുട്ടകൾ കൊതുക് വലകൾ കെട്ടി സംരക്ഷിച്ച് വന വകുപ്പിന് സഹായത്തോടെ വിരിപ്പിച്ചത് റിയാസിന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത അനുഭവമാണ്. വന്യ ജീവി സംരക്ഷണ സംഘടനയായ മാർക്കിന്റെ ജില്ലാ പ്രസിഡന്റു കൂടിയായ റിയാസ് ബി.എസ്.സി, എം.എസ്.സി കോഴ്സുകൾക്കുള്ള പ്രോജക്ട് വർക്കുകൾക്കുള്ള സഹായവും നൽകുന്നുണ്ട്.
വനം വന്യ ജീവി വകുപ്പുകളുടെ സഹകരണത്തോടെ 'മാർക്ക് ' നടത്തുന്ന ബട്ടർ ഫ്ലൈ ,വന്യജീവി, ബേർഡ്സ് സർവ്വെയ്ക്കും റിയാസ് നേതൃത്വം നൽകുന്നുണ്ട് പാമ്പിനെക്കുറിച്ച് ശാസ്ത്രീയമായ അറിവ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ബോധവത്ക്കരണ ക്ലാസുകൾ നടത്തുന്നതിലും ഇദ്ദേഹം മുന്നിലാണ്. പതിനഞ്ചുവർഷമായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ റിയാസ് പാമ്പുകളെ പരിപാലിച്ചുവരുന്നുണ്ട്.
"മനുഷ്യൻ്റെ സാന്നിധ്യം തീരെ ആഗ്രഹിക്കാത്ത ഒരു ജീവിയാണ് പാമ്പ്. മനുഷ്യനെ ഇങ്ങോട്ട് വന്ന് ആക്രമിക്കാത്ത ജീവിയാണ്. ഇരയാണെന്ന് തെറ്റിദ്ധരിച്ചും സ്വയം രക്ഷയ്ക്കുമാണ് പാമ്പുകൾ ആക്രമിക്കുന്നത്. പാമ്പുകടിയേറ്റാൽ സ്വയം ചികിത്സ നടത്താതെ രോഗിക്ക് ഉടൻ ചികിത്സ ഉറപ്പാക്കുക."
റിയാസ് മാങ്ങാട്
വൈൽഡ് ലൈഫ് റെസ്ക്യൂവർ പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്
പടങ്ങൾ ഫയൽ ചിത്രം എന്നെഴുതി കൊടുക്കാൻ അപേക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |