കണ്ണൂർ: കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്സിൻ ലഭ്യത കുറഞ്ഞതോടെ ഉപരിപഠനത്തിൽ ആശങ്കയുമായി വിദ്യാർത്ഥികൾ. കേരളത്തിനു പുറത്തും വിദേശത്തും ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികളാണ് വെട്ടിലായത്. കർണ്ണാടക, ബംഗളൂരു, ചെന്നെെ എന്നിവിടങ്ങളിലെല്ലാം റഗുലർ ക്ലാസ് ആരംഭിച്ചിരിക്കെ വലിയ ആശങ്കയാണ് വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്.
ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾക്ക് വാക്സിൻ കൂടിയേ തീരു. എന്നാൽ ഇവർക്ക് ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ സംവിധാനം ഒരുക്കിയിട്ടില്ല. സ്വകാര്യ ആശുപത്രികളിലും വാക്സിൻ കിട്ടാത്ത അവസ്ഥയുണ്ട്. ആദ്യ ഡോസ് എടുത്താൽ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാകാത്ത സ്ഥിതിയാണ്.
വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ വാക്സിൻ എന്ന് ലഭിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളും. കണ്ണൂർ സർവ്വകലാശാലയിൽ വാക്സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പരീക്ഷയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
സെപ്തംബർ 12 ന് നീറ്റ് പരീക്ഷ കൂടി പ്രഖ്യാപിച്ചതോടെ കൊവിഡ് വ്യാപനം കുറയാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക ഇരട്ടിക്കുകയാണ്. കോളേജ് വിദ്യാർത്ഥികൾക്ക് വാക്സിൻ ഉടൻ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലാണെന്നും 18-23 വയസ്സ് വരെയുള്ളവർക്ക് പ്രത്യേക കാറ്റഗറി നിശ്ചയിച്ച് വാക്സിൻ നൽകുമെന്നും മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. വാക്സിനേഷൻ പൂർത്തിയാക്കി ക്ലാസ് ഉടൻ ആരംഭിക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിൽ വിദ്യാർത്ഥികളെ പരിഗണിക്കുന്നില്ലെന്നാണ് ആക്ഷേപം. സ്കൂൾ അദ്ധ്യാപകർക്കും മുൻഗണന നൽകി വാക്സിൻ നൽകുമെന്നും അറിയിച്ചിരുന്നു.
സ്ലോട്ട് ലഭിക്കുന്നില്ല
ആരോഗ്യ വകുപ്പിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സ്ലോട്ട് വളരെ കുറച്ച് പേർക്ക് മാത്രമേ ലഭിക്കുന്നുള്ളു.സ്ലോട്ട് ഒാപ്പൺ ആയാൽ തന്നെ നിമിഷങ്ങൾക്കകം ഫുൾ ആവുകയാണ്. ആദ്യ ഡോസ് എടുത്തവർക്ക് തിരക്ക് കാരണം രണ്ടാം ഡോസ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ആദ്യ ഡോസ് കോവാക്സിൻ എടുത്തവരാണ് കൂടുതലായും രണ്ടാം ഡോസ് ലഭിക്കാതെ വെട്ടിലാകുന്നത്. രജിസ്ട്രേഷൻ കൃത്യമായി ചെയ്യാൻ സാധിക്കാതെ ആദ്യ ഡോസ് ലഭിക്കാത്തവരും നിരവധിയാണ്. രജിസ്റ്റർ ചെയ്തവർ പലരും ഏറെ നാളായി കാത്തിരിപ്പിലാണ്. നിലവിൽ രണ്ടാം ഡോസ് ലഭിച്ചവരുടെ എണ്ണത്തിൽ സംസ്ഥാനം ഏറെ പിന്നിലുമാണ്
വാക്സിനേഷന് കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക കാറ്റഗറി നടപ്പായില്ല
നീറ്റ് പരീക്ഷ സെപ്റ്റംബർ 12ന്
വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം ഉടൻ
അന്യസംസ്ഥാന കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ആശങ്ക
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |