കണ്ണൂർ: അലഞ്ഞു തിരിയുന്ന തെരുവുനായകളെ പിടിക്കാൻ നേപ്പാളിൽ നിന്നും പ്രത്യേക സംഘമെത്തി. പ്രത്യേക പരിശീലനം ലഭിച്ച പത്തംഗ സംഘമാണ് ജില്ലയിലെത്തിയത്.
ഇവർ പിടികൂടുന്ന നായകളെ പാപ്പിനിശ്ശേരി മൃഗാശുപത്രിയിൽ വന്ധ്യംകരണം ചെയ്യും. ഇതിനായി വെറ്ററിനറി ഡോക്ടറെയും ഇവിടെ നിയമിക്കും. വന്ധ്യംകരണത്തിനുശേഷം പിടികൂടിയ സ്ഥലത്ത് തന്നെ നായകളെ തിരികെ വിടും. ഇവയെ പിടിച്ച് കൊണ്ടുവരുന്ന വാഹനത്തിൽ ജി.പി.എസ് സംവിധാനവും ഘടിപ്പിക്കും.
ജില്ലയിൽ മിക്കയിടത്തും തെരുവുനായ ശല്യം രൂക്ഷമാണ്. പൊതുജനങ്ങളിൽ നിന്നും വ്യാപകപരാതി ലഭിച്ചു തുടങ്ങിയതോടെയാണ് നിയന്ത്രണമാർഗങ്ങളെക്കുറിച്ച് അധികൃതർ ആലോചന തുടങ്ങിയത്. കൊവിഡ് കാലത്ത് കടകളും സ്ഥാപനങ്ങളും അടച്ചിട്ടതോടെ തെരുവുപട്ടികൾ എല്ലായിടവും കൈയടക്കിയിരിക്കുകയാണ്. കണ്ണൂർ നഗരത്തിൽ സ്റ്റേഡിയം പരിസരം, പ്രസ്സ് ക്ലബ്ബ് റോഡ്, പൊലീസ് മൈതാനം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെല്ലാം തെരുവുപട്ടികൾ സദാസമയവും വിഹരിക്കുകയാണ്.
പ്രഭാതസവാരി ഉപേക്ഷിക്കുന്നു
കഴിഞ്ഞ രണ്ടാഴ്ച്ച ജില്ലയിൽ 50 പേരെയാണ് തെരുവുനായകൾ ആക്രമിച്ചത്. കൂട്ടമായി നിന്ന് കാൽനടയാത്രക്കാരെയും ഇരുചക്രവാഹനത്തിൽ പോകുന്നവരെയും പിന്തുടർന്ന് ആക്രമിക്കുകയാണ്. നായക്കൂട്ടങ്ങളെ ഭയന്ന് പ്രഭാത സവാരി ഉപേക്ഷിക്കുന്നവർ തന്നെ നിരവധിയാണ്.
വളർത്തുനായകളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ.1998ലെ കേരള പഞ്ചായത്ത് ചട്ടം അഞ്ച് പ്രകാരം തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയും. 250 രൂപ വരെ ഇവരിൽ നിന്ന് പിഴയീടാക്കാം. എന്നാൽ ഒരിടത്തും ഈ നിയമം നടപ്പിലാക്കിയിട്ടില്ല. ഭൂരിഭാഗം പഞ്ചായത്തുകളും നായ്ക്കളെ വളർത്തുന്നതിന് ലൈസൻസ് നൽകാത്തതിനാൽ വളർത്തുനായ്ക്കളുടെ കൃത്യ കണക്കുകളും ലഭ്യമല്ല.
നേപ്പാളിൽ നിന്നും പത്തംഗസംഘം ജില്ലയിൽ തെരുവുനായകളെ പിടിക്കാനെത്തിയിട്ടുണ്ട്. കൊവിഡ് ബാധിതരായ ഇവർ നെഗറ്റീവ് ആയാൽ മാത്രമെ ഇറങ്ങുകയുള്ളു. ഇതിന് ശേഷം നിയന്ത്രണപരിപാടികളുമായി മുന്നോട്ടുപോകും-
പി.പി. ദിവ്യ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |