കണ്ണൂർ:ആവശ്യത്തിന് ഫാർമസിസ്റ്റ് തസ്തികയില്ലാതെ സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ. മൂന്ന് ഡോക്ടർമാർ, മൂന്ന് നഴ്‌സ് എന്നീ തസ്തിക അനുവദിച്ചപ്പോൾ സർക്കാർ ഫാർമസിസ്റ്റ് തസ്‌തിക മാത്രം പരിഗണിച്ചില്ല.സംസ്ഥാനത്താകെയുള്ള 500 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 350 ഇടത്ത് ഒറ്റ ഫാർമസിസ്റ്റ് തസ്തിക മാത്രമാണുള്ളത്.ആദ്യ ഘട്ടത്തിൽ ആരംഭിച്ച 170 കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 150 എണ്ണത്തിൽ മാത്രമാണ് ഫാർമസിസ്റ്റ് തസ്തിക അനുവദിച്ചത്.
രണ്ടാം ഘട്ടത്തിൽ 200 തുടങ്ങിയ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ഒറ്റ ഫാർമസിസ്റ്റ് തസ്തികപോലും അനുവദിച്ചില്ല. എന്നാൽ ഡോക്ടർ, നഴ്‌സ്, ലാബ് ടെക്‌നിഷ്യൻ തുടങ്ങിയ വിഭാഗങ്ങളുടെ നൂറ് തസ്തികകൾ അനുവദിച്ചു.പ്രതിഷേധമുയർന്നപ്പോൾ ഫാർമസിസ്റ്റുമാർ ഇല്ലാത്തപ്പോൾ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ മറ്റു ജീവനക്കാർ മരുന്ന് നൽകാമെന്ന് ഉത്തരവിറക്കുകയായിരുന്നു. ഇത് ഫാർമസി ആന്റ് കോസ്‌മെറ്റിക്‌സ് നിയമത്തിന് വിരുദ്ധവും ശിക്ഷ ലഭിക്കുന്ന കുറ്റവുമാണ്. ആരോഗ്യ വകുപ്പിന്റെ ആർദ്രം സ്റ്റാൻഡേർഡ് പ്രകാരം ഒരു കുടുംബാരോഗ്യ കേന്ദ്രത്തിൽ രണ്ട് ഫാർമസിസ്റ്റ് തസ്തിക വേണമെന്നാണ് ചട്ടം
രണ്ട് ജോലി,ഒറ്റ ഫാർമസിസ്റ്റ്
ആർദ്രം ചട്ടപ്രകാരം സീനിയർ ഫാർമസിസ്റ്റ് സ്റ്റോർ ചുമതലയും ജൂനിയർ ഫാർമസിസ്റ്റ് ഫാർമസി ചുമതലയുമാണ് നിർവഹിക്കേണ്ടത്. എന്നാൽ ഭൂരിപക്ഷം സ്ഥാപനങ്ങളിലും ഒരു തസ്തിക മാത്രമായതിനാൽ രണ്ടും ഒരാൾ തന്നെ ചെയ്യണം. രാവിലെ 9 മുതൽ വൈകിട്ട് 5 മണിവരെയാണ് ജോലി സമയം. ഇത് ജീവനക്കാർക്ക് കനത്ത സമ്മർദ്ദമാണുണ്ടാക്കുന്നത്. മരുന്ന് സംഭരണം കൃത്യമായി നടത്താനാവാത്തതിനാൽ പല രോഗികൾക്കും മരുന്നുകൾ ലഭിക്കുന്നുമില്ല.
ചുമതലകൾ
രോഗികൾക്ക് മരുന്നുകളും ഉപയോഗനിർദേശങ്ങളും നൽകൽ
കൗൺസിലിംഗും നൽകേണ്ട ചുമതല
സ്ഥാപനത്തിലേക്ക് മൊത്തം വേണ്ട മരുന്നുകൾ, ഉപകരണങ്ങൾ, ശുചീകരണ വസ്തുക്കൾ എന്നിവയുടെ സംഭരണം
, സൂക്ഷിപ്പ്, വിതരണം, കണക്കുകൾ തയ്യാറാക്കൽ,
സ്റ്റോർ ചുമതല
ആയിരത്തിലധികം രോഗികളെത്തുന്ന താലൂക്ക് ആശുപത്രികൾ, 500ലധികം രോഗികളെത്തുന്ന സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഒരു ഫാർമസിസ്റ്റ് തസ്തികയാണുള്ളത്. താലൂക്ക് ആശുപത്രികളിൽ ഒരു സ്റ്റോർ കീപ്പറും നാല് ഫാർമസിസ്റ്റുകളും വേണ്ടതാണ്. സർക്കാർ ആശുപത്രികളിലെ ഫാർമസിസ്റ്റ് ക്ഷാമം പരിഹരിക്കാൻ സർക്കാർ ആവശ്യമായ തസ്തികകൾ അനുവദിക്കണം.
എം.കെ .പ്രേമാനന്ദൻ,കേരള ഗവ.ഫാർമസിസ്റ്റ്‌സ് അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |