തലശ്ശേരി: ഇന്ത്യയുടെ കായികചരിത്രത്തിൽ ആദ്യമായി ഒളിമ്പിക് ഫെൻസിംഗിൽ മത്സരിക്കുന്ന വനിതയെന്ന റെക്കാർഡോടെ ഭവാനിദേവി ഇന്ന് ഇറങ്ങാനിരിക്കെ തലശ്ശേരി സായി സെന്ററും അഭിമാനമുഹൂർത്തത്തിൽ. ലണ്ടനിൽ ട്രിപ്പിൾ ജമ്പിൽ മത്സരിച്ച മയൂഖ ജോണിക്ക് പിന്നാലെ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന സായി സെന്ററിന്റെ രണ്ടാമത്തെ താരമാണ് ഈ തമിഴ്നാട്ടുകാരി.
കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും അണ്ടർ 30 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട് ഭവാനിദേവി.
സായി സെന്ററിലെ കോച്ച് സാഗർ എസ്. ലാഗുവിന് കീഴിലുള്ള പരിശീലനമാണ് ഭവാനിയെ മികവിലേക്കുയർത്തിയത്.
ഹംഗറിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനം നൽകുന്ന ആത്മവിശ്വാസമാണ് ഭവാനിദേവിയുടെ കൈമുതൽ. ഏതാനും വർഷമായി ഇറ്റലിയിൽ വിദഗ്ധ പരിശീലനത്തിലായിരുന്നു. പരിശീലകൻ സാഗർ എസ്. ലാഗുവിന് ഭവാനിക്കൊപ്പം ഒളിമ്പിക്സിൽ പോകാനായിട്ടില്ല.
ചെന്നൈ സ്വദേശിയായ ഭവാനിദേവി 2008ലാണ് സായിയിൽ ചേർന്നത്. തലശേരി ബ്രണ്ണൻ ഹയർ സെക്കൻഡറി സ്‌കൂളിലും ബ്രണ്ണൻ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 2019വരെ ഇവിടെ തുടർന്നു. ഭവാനിയുടെ മത്സരത്തെ ഏറെ പ്രതീക്ഷയോടെയാണ് തലശ്ശേരി കാണുന്നത്. ജില്ലാ ഹോക്കി അസോസിയേഷൻ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ജില്ലാ ഹോക്കി മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങി ഒട്ടേറെ സംഘടനകളും കായിക പ്രേമികളും ഭവാനിക്കു വേണ്ടി അഭിവാദ്യങ്ങളർപ്പിച്ച് ബാനറുകളും പോസ്റ്റുകളുമുയർത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |