ഇരിട്ടി: രാപ്പകൽ വാഹനങ്ങൾ ഓടുന്ന റോഡരികിലെ വീട്ടുപറമ്പിലെ കൃഷിയിടത്തിൽ കാട്ടുപന്നിക്ക് സുഖപ്രസവം. കമുകിൻ ഓലയും വാഴയിലയും കൊണ്ടുണ്ടാക്കിയ പൊത്തിൽ പിറന്നത് ഏഴ് കുഞ്ഞുങ്ങൾ.ജനവാസകേന്ദ്രത്തിൽ നാട്ടുകാരുടെ അങ്കലാപ്പിനിടയിൽ തള്ളപ്പന്നി ഓടിപ്പോയതോടെ കുഞ്ഞുങ്ങളുടെ സംരക്ഷണം വനംവകുപ്പ് ഏറ്റെടുത്തു.
കീഴ്പ്പള്ളി വെളിമാനം റോഡിൽ വളയാങ്കോടിന് സമീപമുള്ള കദളിക്കുന്നേൽ ജോസിന്റെ വീട്ടു പറമ്പിലെ ഒന്നര വർഷത്തോളം പ്രായമായ 20 ഓളം കമുങ്ങിൻ തൈകളും ചെറിയ വാഴകൾ നശിപ്പിക്കപ്പെട്ടതോടെയാണ് കാട്ടുപന്നിയുടെ സാന്നിദ്ധ്യം വെളിപ്പെട്ടത്. ആരോ മനപൂർവം കൃഷി നശിപ്പിച്ചതാണെന്ന് കാട്ടി കൃഷിഭവനിൽ കഴിഞ്ഞ ദിവസം ജോസ് പരാതി നൽകിയിരുന്നു.കാട്ടുപന്നിയുടെ ആക്രമണത്തിലാണ് കൃഷി നശിച്ചതെന്ന് ആറളം കൃഷി ഓഫീസർ കോകില കൃഷിയിടം സന്ദർശിച്ച് സ്ഥിരീകരിക്കുകയായിരുന്നു.കൃഷിനാശത്തിന് നഷ്ടപരിഹാരം കിട്ടാൻ അപേക്ഷ നൽകണമെന്ന് നിർദ്ദേശിച്ച് അവർ തിരിച്ചുപോയതിന് പിന്നാലെ ജോസ് കമുകിൻ പട്ടയും വാഴയും നീക്കുന്നതിനിടയിൽ മുന്നിലുണ്ടായിരുന്ന പൊത്തിൽ നിന്ന് കാട്ടുപന്നി ചാടുകയായിരുന്നു. പന്നിയുടെ കുത്തേറ്റ് ജോസിന്റെ കാലിന് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാവിലെ പൊത്തിനുള്ളിൽ നിന്നും രണ്ട് പന്നിക്കുട്ടികൾ പുറത്തേക്ക് വന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ ആളുകൾ കൂട്ടത്തോടെ ഇവിടെയെത്തി.കാണാനെത്തിയവരിൽ ആരോ പൊത്തിനുള്ളിലേക്ക് കല്ല് എറിഞ്ഞതോടെ തള്ളപ്പന്നി ചാടി രക്ഷപ്പെടുകയായിരുന്നു. തള്ള പന്നി പോയതോടെ പൊത്തിനുള്ളിൽ നിന്നും പന്നി കുഞ്ഞുങ്ങൾ പുറത്തേക്ക് വന്നു. കാണാനെത്തിയചിലർ പൊത്തു നീക്കിയപ്പോൾ ഏഴോളം കുഞ്ഞുങ്ങളെ കണ്ടെത്തി.
വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ഫോറസ്റ്റർ എൻ.ടി. സുധാകരന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പന്നി കുട്ടികളെ എടുത്ത് വനം വകുപ്പിന്റെ ഓഫീസിൽ സംരക്ഷണത്തിലാക്കി. തള്ളപ്പന്നി നാട്ടുകാരെ കണ്ട് ഭയന്നോടിയതിനാലും പൊത്ത് നാട്ടുകാർ നീക്കിയതിനാലും രണ്ട് ദിവസം മാത്രം പ്രായമായ കുഞ്ഞുങ്ങളുടെ സംരക്ഷണം വനം വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |