കണ്ണൂർ : ലോക്ക് ഡൗൺ ഞായറാഴ്ചയിലേക്ക് ചുരുക്കുകയും വ്യാപാര സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കപ്പെടുകയും ചെയ്ത സാഹചര്യം രോഗവ്യാപനസാദ്ധ്യത വർദ്ധിപ്പിക്കാതിരിക്കാൻ ജില്ലാഭരണകൂടം ആലോചന തുടങ്ങി. സ്ഥാപനങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരി സംഘടന നേതാക്കളുടെ യോഗം കളക്ടറേറ്റിൽ വിളിച്ചിട്ടുണ്ട്.
രോഗപ്രതിരോധ നടപടികൾ ശക്തമാക്കാൻ ജില്ലാ കളക്ടർ ടി .വി സുഭാഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. ജില്ലയുടെ ചുമതലയുള്ള മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറും യോഗത്തിൽ പങ്കെടുത്തു.
വ്യാപാര സ്ഥാപനങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ആൾക്കൂട്ടം ഉണ്ടാവുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു. കൂടുതൽ ആളുകൾ വരുന്ന പക്ഷം അവർക്ക് സാമൂഹ്യ അകലം പാലിച്ച് പുറത്ത് കാത്തുനിൽക്കുന്നതിനുള്ള സൗകര്യമൊരുക്കണം. ഇതിനായി താൽക്കാലിക പന്തൽ പോലുള്ള സൗകര്യങ്ങൾ ഒരുക്കാവുന്നതാണ്. തിരക്ക് കൂടിയ സ്ഥാപനങ്ങളിൽ നേരത്തേ ടോക്കൺ ബുക്ക് ചെയ്ത് അനുവദിക്കപ്പെട്ട സമയത്ത് മാത്രം ഉപഭോക്താക്കൾ വരുന്ന സംവിധാനത്തെക്കുറിച്ചും ആലോചിക്കണം. പരമാവധി ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം.
കടകളിലെ തിരക്ക് നിയന്ത്രിക്കാൻ
ജീവനക്കാരും സന്ദർശകരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവരായിരിക്കണം
രോഗമുക്തർക്കും 72 മണിക്കൂറിനിടയിലെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്കും പ്രവേശനം
25 ചതുരശ്ര അടിയിൽ ഒരാൾ എന്ന തോതിൽ പ്രവേശനം
സ്ഥാപനത്തിന്റെ സ്ഥലവിസ്തൃതിയും ജീവനക്കാരുടെ എണ്ണവും തദ്ദേശസ്ഥാപനത്തിൽ നൽകണം
ഇതുപ്രകാരം അനുവദിക്കാവുന്ന ഉപഭോക്താക്കളുടെ എണ്ണം രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണം.
ട്രിപ്പിൾ ലോക് ഡൗൺ മേഖലകളിൽ അയവില്ല
ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെടുന്ന സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർക്കശമാക്കാനും ബന്ധപ്പെട്ടവർക്ക് യോഗം നിർദ്ദേശം നൽകി. മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് ബിജു പ്രഭാകർ നിർദേശിച്ചു. ജനങ്ങളിലെ പരിശോധന വിമുഖത മാറ്റാനുള്ള ശ്രമങ്ങളും ഉണ്ടാകണം. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കണം. ഓണക്കാല തിരക്ക് മുൻകൂട്ടി കണ്ട് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനുള്ള ആസൂത്രണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |