കണ്ണൂർ: ഏഴര വർഷത്തിന് ശേഷം 'നാടുകടുത്തൽ ശിക്ഷ'യിൽ നിന്നും കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും മോചിതരാക്കുന്ന ഹൈക്കോടതി വിധി സ്വാഗതാർഹവും നീതി തേടിയുള്ള പോരാട്ടത്തിന്റെ വിജയവുമാണെന്ന് സി.പി. എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദീർഘകാലമായി വിവിധ കോടതികളിൽ നിയമയുദ്ധം നടത്തിവരികയായിരുന്നു. 2006 ൽ ആർ.എസ്.എസ്സുകാരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന സത്യം ജനങ്ങൾക്കറിയാം. അത് ജുഡീഷ്യറിയെ ബോധ്യപ്പെടുത്തി തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനാണ് രാജനും ചന്ദ്രശേഖരനും സി.പി.എമ്മും പരിശ്രമിക്കുന്നത്. 2012 ലാണ് നിരപരാധികളായ രാജനെയും ചന്ദ്രശേഖരനെയും ഫസൽ കേസിൽ സി.ബി.ഐ പ്രതികളാക്കിയത്. 2006 ലാവട്ടെ മറ്റ് 6 നിരപരാധികളെ കൂടു കള്ളക്കേസിൽ കുടുക്കി. യഥാർത്ഥ പ്രതികളും ആർ.എസ്.എസ്സുകാരുമായ കുപ്പി സുബീഷിന്റെയും ഷനോജിന്റെയും വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സത്യം ജനങ്ങൾ തിരിച്ചറിഞ്ഞു. ഇവരുടെ വെളിപ്പെടുത്തലുകളും മറ്റ് തെളിവുകളും സഹിതം ഫസലിന്റെ സഹോദരി ഭർത്താവ് അബ്ദുൾ സത്താർ യഥാർത്ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് സി.ബി.ഐയെ സമീപിച്ചു. മാത്രമല്ല, രാജനടക്കമുള്ളവർ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാകാൻ സന്നദ്ധത അറിയിച്ചു. എന്നിട്ടും നീതി കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |