പയ്യന്നൂർ: കൊവിഡ് മഹാമാരി കാരണം ജീവിതം വഴിമുട്ടിയ അവസ്ഥയിൽ ശമ്പളം പോലും ലഭിക്കാതെ മലബാർ ദേവസ്വം ബോർഡ് ജീവനക്കാർ ദുരിതത്തിൽ. ബോർഡിന്റെ മാനേജ്മെന്റ് ഫണ്ടിൽ നിന്നും ശമ്പളകുടിശ്ശിക വാങ്ങുന്ന മുഴുവൻ ക്ഷേത്ര ജീവനക്കാർക്കും 2021 ജനുവരി മുതൽ ശമ്പളം ലഭിച്ചിട്ടില്ലെന്ന് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയനും മലബാർ ദേവസ്വം എംപ്ലോയീസ് കോൺഗ്രസും ആരോപിച്ചു.
കുറെ ക്ഷേത്രങ്ങൾക്ക് 2020-ലെ കുടിശ്ശിക ലഭിക്കുവാനും ബാക്കിയുണ്ട്. കൊവിഡിന്റെ സാഹചര്യത്തിൽ ക്ഷേത്ര വരുമാനം കുറഞ്ഞതോടെ ജീവനക്കാർക്ക് ക്ഷേത്ര വിഹിതമായി ലഭിക്കുന്ന ശമ്പളവും മുടങ്ങിക്കിടക്കുകയാണ്. സ്വന്തം നിലയിൽ ശമ്പളം ലഭിച്ചു വരുന്ന വരുമാനം കൂടിയ ക്ഷേത്രങ്ങളിലെ ജീവനക്കാർക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിട്ടാണുള്ളത്.കഴിഞ്ഞ ഫെബ്രുവരിയിൽ ശമ്പളം പരിഷ്കരിച്ച് ഉത്തരവിറങ്ങിയെങ്കിലും ക്ഷാമബത്ത പ്രഖ്യാപിക്കുന്നതിലുള്ള അവ്യക്തത കാരണം ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
ഇന്ന് കളക്ടറേറ്റുകൾക്ക് മുന്നിലേക്ക്
ഓണത്തിൻ മുമ്പ് ശമ്പള കുടിശ്ശിക മുഴുവനായും അനുവദിക്കുക, ശമ്പള പരിഷ്കരണം നടപ്പിലാക്കി ആനുകൂല്യം ലഭ്യമാക്കുക, സമഗ്ര മലബാർ ദേവസ്വം പരിഷ്കരണ ബിൽ നിയമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അനുകൂല സംഘടനകൾ ഇന്നു രാവിലെ കളക്ട്രേറ്റുകൾക്ക് മുൻപിൽ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. കാസർകോട് കളക്ട്രേറ്റിനു മുന്നിൽ നടക്കുന്ന സമരം കെ.പി. കുഞ്ഞിക്കണ്ണനും കണ്ണൂർ കളക്ട്രേറ്റിനു മുന്നിൽ സംഘടിപ്പിക്കുന്ന സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ. നാരായണനും ഉദ്ഘാടനം ചെയ്യും. മലപ്പുറത്തെ സമരം കെ.പി.സി.സി സെക്രട്ടറി വി. ബാബുരാജും ഗുരുവായൂർ മഞ്ജുളാൽ പരിസരത്ത് മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ടി.വി. ചന്ദ്രമോഹനനും കോഴിക്കോട് സിവിൽ സ്റ്റേഷനു മുന്നിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ. പ്രവീൺ കുമാറും ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |