കണ്ണൂർ: ഫുട്‌ബാൾ ജഗ്ലിംഗിൽ നിലവിലുള്ള ഗിന്നസ് റെക്കോഡ് ഭേദിച്ച് കണ്ണൂരിലെ പതിനൊന്നുകാരൻ. മുണ്ടയാട് താർ റോഡിലെ കെ. ദിലീഷിന്റെയും ലേഡീസ് ഫിറ്റ്‌നെസ് ട്രെയിനർ കെ. രാജികയുടെയും മകനായ ഹൃതിക് ദിലീഷാണ് ഈ അപൂർവ്വ നേട്ടത്തിനുടമയായത്. പന്ത് നിലത്തുവിഴാതെ 940 ആണ് നിലവിലുള്ള റെക്കോഡ്, ഹൃതിക് ഇത് ഭേദിച്ച് 1025 ലെത്തിച്ചു. എട്ടു വർഷമായുള്ള റെക്കോഡാണ് ഭേദിച്ചത്.
തളാപ്പ് ചിന്മയ ബാലഭവൻ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഹൃതിക്കിന് ഫുട്ബാളിനോടുള്ള പ്രണയം പാരമ്പര്യമാണ്. കെൽട്രോണിൽ പത്തു വർഷം ടീമിലുണ്ടായിരുന്ന പിതാവ് ദിലീഷ് എസ്.എൻ. കോളേജ്, ബ്രദേഴ്‌സ്, സ്പിരിറ്റഡ് യൂത്ത്‌സ്, ലക്കി സ്റ്റാർ, കേരള പൊലീസ് തുടങ്ങിയ ടീമുകളിൽ കളിച്ചിട്ടുണ്ട്. പിതാവിൽ നിന്ന് ലഭിച്ചതിന് പുറമെ ഗ്ലോബൽ ഫുട്‌ബാൾ അക്കാഡമിയിൽ നിന്ന് ലഭിച്ച പാഠങ്ങളും ഹൃതിക്കിന്റെ നേട്ടത്തിന് പിന്നിലുണ്ട്. അണ്ടർ ഫുട്ബാൾ 13 ടൂർണമെന്റുകളിൽ സാന്നിദ്ധ്യമാണിപ്പോൾ ഏറെ ഭാവിയുള്ള ഈ താരം. മുൻകാലത്തെ പ്രശസ്തതാരം എം.എം. നജീബിന് കീഴിലാണ് ഇപ്പോൾ പരിശീലനം. ഹൃതിക്കിന്റെ ഗിന്നസ് റെക്കാർഡ് അധികൃതരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് മാതാപിതാക്കളായ ദിലീഷും രാജികയും. പ്രകടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വൈകാതെ ഗിന്നസ് അധികൃതർക്ക് അയച്ചുകൊടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |