കൂത്തുപറമ്പ്: നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മാങ്ങാട്ടിടം ആയിത്തറയിലെ ഒഴിഞ്ഞ ചെങ്കൽപ്പണകളിൽ ഇനി റംബൂട്ടാൻ വിളയും. മാങ്ങാട്ടിടം കൃഷിഭവൻ, സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷൻ എന്നിവയുടെ സഹായത്തോടെ ഒരുക്കുന്ന മാങ്ങാട്ടിടം റംബൂട്ടാൻഗ്രാമം പദ്ധതിയുടെ ഭാഗമായാണിത്.
വർഷങ്ങൾക്ക് മുമ്പെ ഉപേക്ഷിക്കപ്പെട്ട പണകൾ നികത്തിയാണ് റംബൂട്ടാൻ നട്ടുപിടിപ്പിക്കുന്നത്. അപകടം വിതയ്ക്കുന്ന ഒഴിഞ്ഞ ചെങ്കൽപ്പണകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് റംബൂട്ടാൻ ഗ്രാമം പദ്ധതി ഒരുക്കുന്നത്. അടുത്ത കാലത്തായി ഏതാനും കർഷകർ ഇത്തരം പണകൾ നികത്തി കൃഷി ആരംഭിച്ചതിന്റെ ചുവടുപിടിച്ചാണ് കൃഷിഭവന്റെ നീക്കം. നിലവിൽ എ.പി. ദേവദാസ് എന്ന കർഷകൻ ഒരു ഹെക്ടറിൽ റംബൂട്ടാൻ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തിൽ അഞ്ച് ഹെക്ടറിൽ റംബൂട്ടാൻ കൃഷി ഒരുക്കുമെന്ന് കൃഷിഭവൻ അധികൃതർ അറിയിച്ചു. നീർവേലി, കണ്ടേരി, ആയിത്തറ, ശങ്കരനെല്ലൂർ എന്നിവിടങ്ങളിലേക്കാണ് പുതുതായി കൃഷി വ്യാപിപ്പിക്കുന്നത്. റംബൂട്ടാന് പുറമെ അത്യുത്പാദനശേഷിയുള്ള വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഗംഗാധരൻ ആദ്യതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. ഷീന അദ്ധ്യക്ഷത വഹിച്ചു. കൂത്തുപറമ്പ് കൃഷി അസിസ്റ്റന്റ് ഡയക്ടർ ബിന്ദു മാത്യു മുഖ്യാതിഥിയായിരുന്നു. കെ. ഷിവ്യ, എ. സൗമ്യ, എം. വിപിൻ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |