കണ്ണൂർ: കണ്ണൂർ ഡയറ്റ് പ്രിൻസിപ്പാൾ കാസർകോട് പിലിക്കോട് എരവിലെ ഡോ.കെ.വിനോദ്കുമാറിന്റെ ഫേസ് ബുക്ക് ചങ്ങാത്തത്തിനും വാട്സ് ആപ്പ് സൗഹൃദങ്ങൾക്കും സംഗീതത്തിന്റെ അകമ്പടിയുണ്ട്.രണ്ട് സമൂഹമാദ്ധ്യമങ്ങളിലൂടെ മാഷ് അവതരിപ്പിക്കുന്ന രാത്രിയിലെ പാട്ട് മുടങ്ങാതെ 1100 ദിവസമാണ് പിന്നിട്ടത്. മാഷിന്റെ പാട്ട് കേട്ടുറങ്ങുന്നവരിൽ മലയാളിയുടെ പ്രിയ കഥാകാരൻ സി.വി.ബാലകൃഷ്ണൻ അടക്കമുള്ളവരാണ്.
കേരളപാഠ്യപദ്ധതി പരിഷ്‌ക്കരണം, ടെക്സ്റ്റ് ബുക്ക് നിർമാണം, എസ്.സി.ഇ.ആർ.ടി സംസ്ഥാനതല പരിശീലന പരിപാടികളുടെ റിസോഴ്‌സ് പേഴ്‌സൺ, ബോർഡ് ഓഫ് പബ്ലിക്ക് എക്‌സാമിനേഷൻ കൺവീനർ തുടങ്ങി തിരക്കേറിയ ജീവിതത്തിനിടയിലാണ് വിനോദ്കുമാറിന്റെ സംഗീതസപര്യ മുടക്കമില്ലാതെ പോകുന്നത്.ദിവസേന ആയിരത്തോളം പേരാണ് ഈ സംഗീതപരിപാടി ആസ്വദിക്കുന്നത്.
. . ഫിഡേയുടെ അന്താരാഷ്ട്ര റേറ്റിംഗുള്ള ചെസ് താരം കൂടിയാണ് ഇദ്ദേഹം.മക്കളായ ധീരജും അപർണയും ചെസ് താരങ്ങൾ തന്നെ. മാസങ്ങൾക്ക് മുമ്പാണ് വിനോദ് കുമാറിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പട്ടിക വർഗ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജി.എം.ആർ.എസുകളെ കുറിച്ചുള്ള പഠനത്തിന് പി.എച്ച്.ഡി ബിരുദം ലഭിച്ചത്. മലയാളം, ഹിന്ദി, എഡ്യുക്കേഷൻ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും വിനോദ് കുമാർ നേരത്തെ കരസ്ഥമാക്കിയിരുന്നു. വിവിധ മേഖലകളിലായി നാഷണൽ, ഇന്റർനാഷണൽ സെമിനാറുകളിൽ പങ്കെടുത്ത് പേപ്പറുകൾ അവതരിപ്പിമ്പോഴും രാത്രിയിലെ പാട്ട് മുടങ്ങാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധനൽകുന്നു.
നിരവധി നാഷണൽ, ഇന്റർനാഷണൽ ജേർണലുകളിൽ പഠനറിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന വിനോദ്കുമാർ ഇപ്പോഴും ഒരു വിദ്യാർത്ഥിയാണെന്നത് അറിയുന്നവർ ചുരുക്കം. ഇപ്പോൾ കോഴിക്കോട് സർവ്വകലാശാലയിൽ എം.എ സംസ്‌കൃതം ഒന്നാം വർഷ വിദ്യാർത്ഥികൂടിയാണ് അദ്ദേഹം. കണ്ണൂർ, കാസർകോട് , മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിലായി പ്രൈമറി സ്‌ക്കൂളുകൾ, ഹൈസ്‌കൂളുകൾ, കൈറ്റ്, ഡയറ്റ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 30 വർഷത്തെ അദ്ധ്യാപന പരിചയമുണ്ട് വിനോദ്കുമാറിന് . എരവിലെ സി. ഗോവിന്ദന്റെയും പരേതയായ കൊക്കോടൻ ലക്ഷ്മിയുടേയും മകനാണ്. പി.വി.ഗിരിജയാണ് ഭാര്യ. ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയ ധീരജ്, മലയാളത്തിൽ ബിരുദം നേടിയ അപർണ എന്നിവർ മക്കളാണ്.
മലയാള ചലച്ചിത്രശാഖയുടെ മഹിതമായ ഒരു കാലത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഡോ.കെ.വിനോദ്കുമാറിന്റെ രാത്രിയിലെ പാട്ട്. നമ്മുടെ ഭാഷയിലെ ഏറ്റവും മികച്ച ഗാനങ്ങൾ അറുപതുകളിലും എഴുപതുകളിലും ഉണ്ടായതാണ്. അവ പഴയ തലമുറയുടെ ഗൃഹാതുരത്വമാണ്.ആ പാട്ടുകളെ നിത്യേന രാത്രിതോറും കേൾപ്പിക്കുകയാണ് വിനോദ്മാഷ്. ഇതൊരു സാർത്ഥകമായ പരിപാടിയാണ്-
സി.വി.ബാലകൃഷ്ണൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |