കണ്ണൂർ: ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡ് സ്വന്തമാക്കി സുഹൃത്തുക്കളായ തളിപ്പറമ്പ് സ്വദേശികൾ. അയൽക്കാരായ പാച്ചേനിയിലെ കെ. വിജിത്തും പി.പി. ഗാഥയുമാണ് റെക്കോർഡ് നേടിയത്. ഇരുവരും ചെറുപ്പം മുതൽ തന്നെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്.
എ ത്രി പേപ്പറിൽ 206 വ്യത്യസ്തമായ പക്ഷികളെ വരച്ച് വിജിത്തും വെള്ളത്തുണിയിൽ 15 പ്രധാനമന്ത്രിമാരുടെ എംബ്രോയിഡറി വർക്ക് ചെയ്ത് ഗാഥയും റെക്കോർഡിലെത്തി. കളർപെൻസിൽ ഉപയോഗിച്ചാണ് വിജിത്ത് പെയിന്റിംഗ് ചെയ്തത്. ആറ് ദിവസമെടുത്ത് 23 മണിക്കൂറുകൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. 13 വർഷമായി ഒമാനിലായിരുന്ന വിജിത്ത് ഭാര്യയുടെ പ്രസവത്തിനാണ് നാട്ടിലെത്തിയത്. അപ്പോൾ കിട്ടിയ ഇടവേളയിലാണ് ചിത്രരചനയിലേക്ക് തിരിഞ്ഞത്. എക്സോട്ടിക് ഡ്രീം എന്ന കലാകാരന്മാരുടെ വാട്സ് ആപ്പ് കൂട്ടായ്മ വഴി ഡാവിഞ്ചി സുരേഷ് എന്ന കലാകാരനാണ് ഇത്തരമൊരു വർക്ക് ചെയ്യാൻ പിന്തുണ നൽകിയതെന്ന് വിജിത്ത് പറഞ്ഞു.
ഗാഥ ആറ് ദിവസം കൊണ്ടാണ് എംബ്രോയ്ഡറി വർക്ക് പൂർത്തിയാക്കിയത്. ഫാഷൻ ഡിസൈനർ കൂടിയായ ഗാഥ തളിപ്പറമ്പിൽ കഴിഞ്ഞ ആറുവർഷമായി സ്വന്തമായി ഒരു ഷോപ്പും നടത്തുന്നുണ്ട്. ലോക്ക് ഡൗൺ കാലത്താണ് വ്യത്യസ്തമായ വർക്കുകളിലേക്ക് തിരിഞ്ഞത്.
ഇന്ത്യ ബുക്ക് ഒാഫ് റെക്കോർഡിന് ഇരുവരും അപേക്ഷിച്ചതും വർക്ക് ചെയ്യാൻ തുടങ്ങിയതും ഒടുവിൽ മന്ത്രി സജി ചെറിയാനിൽ നിന്നും റെക്കോർഡ് കൈപ്പറ്റിയതുമെല്ലാം ഒരുമിച്ചായിരുന്നു. ഞായറാഴ്ച്ച മന്ത്രി സജി ചെറിയാന്റെ വീട്ടിലെത്തിയാണ് സർട്ടിഫിക്കറ്റ് സ്വീകരിച്ചത്. തുടർന്നും വ്യത്യസ്തമായ വർക്കുകൾ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |