കണ്ണൂർ: അഴീക്കൽ തുറമുഖം വഴി നാനൂറോളം കണ്ടെയ്‌നറുകൾ പ്രതിമാസം ഇറക്കുമതി ചെയ്യാമെന്ന ഉറപ്പു നൽകി വ്യാപാരികൾ. കപ്പൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് വിളിച്ച യോഗത്തിലാണ് തീരുമാനം. കണ്ണൂരിലേക്ക് പ്രതിമാസം റോഡ് മാർഗം അഞ്ഞൂറോളം കണ്ടെയ്‌നറുകൾ എത്തിക്കുന്ന വ്യാപാര മേഖലകളിൽ നിന്നുള്ളവരാണ് യോഗത്തിൽ പങ്കെടുത്തത്. ഇതിന്റെ 80 ശതമാനവും കപ്പൽ വഴിയാക്കാനാണ് ഇവർ സന്നദ്ധത അറിയിച്ചത്.
അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന്റെ ആഴം 3.2 മീറ്ററാക്കണമെന്നും തുറമുഖം മുഴുവൻ സമയവും പ്രവർത്തിക്കുന്ന സാഹചര്യം ഒരുക്കണമെന്നും കപ്പൽ കമ്പനി പ്രതിനിധികളായ കിരൺ നന്ദ്രെ, ജോർജ് റോഷൻ എന്നിവർ ആവശ്യപ്പെട്ടു. സൗകര്യങ്ങൾ ഒരുക്കിയാൽ ഒരു കപ്പൽ കൂടി അഴീക്കൽ വഴി സർവീസ് നടത്താൻ സജ്ജമാക്കുമെന്നും ഇവർ പറഞ്ഞു.
ഇ.ഡി.ഐ സംവിധാനം ആരംഭിക്കാനുള്ള കംപ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളും സംഭാവന നൽകാനും ലോജിസ്റ്റിക് സംവിധാനം മെച്ചപ്പെടുത്താൻ വാഹനങ്ങൾ തരപ്പെടുത്താനും തയ്യാറാണെന്ന് യോഗത്തിൽ പങ്കെടുത്ത സംരംഭകർ ഉറപ്പുനൽകി.
യോഗത്തിൽ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഡോ.ജോസഫ് ബെനവൻ, ഓണററി സെക്രട്ടറി ഹനീഷ് കെ. വാണിയങ്കണ്ടി, വൈസ് പ്രസിഡന്റ് ടി.കെ. രമേഷ് കുമാർ, പി.കെ. മെഹബൂബ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്), മുഹമ്മദ് മദനി (എബിസി ഗ്രൂപ്പ്), മുഹമ്മദ് ഫൈസൽ (ഓക്‌സി വുഡ്), ഫൈസൽ (സൺലൈറ്റ് പ്ലൈവുഡ്), ഷാനിസ് (പ്ലസ്റ്റീജ് പ്ലൈവുഡ്) തുടങ്ങിയവർ പങ്കെടുത്തു.
കപ്പൽച്ചാലിന്റെ ആഴം നാലര മീറ്ററാക്കാനുള്ള പ്രവൃത്തി ഒരാഴ്ചക്കുള്ളിൽ തുടങ്ങും. അഴീക്കൽ തുറമുഖവുമായി ബന്ധപ്പെട്ട എല്ലാ തടസ്സങ്ങളും സുഗമമാക്കാനുള്ള നടപടി സ്വീകരിക്കും
കെ.വി സുമേഷ് എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |